ADVERTISEMENT

പാലാ ∙ മുൻമന്ത്രിയും ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റുമായ എൻ.എം.ജോസഫ് (79) അന്തരിച്ചു. രണ്ടു വർഷമായി രോഗബാധിതനായിരുന്നു. ഇ.കെ.നായനാർ മന്ത്രിസഭയിൽ 1987 മുതൽ 1991 വരെ വനം മന്ത്രിയായിരുന്നു. എം.പി.വീരേന്ദ്രകുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 2 ദിവസത്തിനുള്ളിൽ രാജിവച്ചതോടെയാണ് ജോസഫ് മന്ത്രിയായത്. 

മൂന്നു തവണ പൂ‍ഞ്ഞാറിൽ നിന്നും ഒരു തവണ ചാലക്കുടിയിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. 1987ൽ പൂഞ്ഞാറിൽ വിജയിച്ചു. 82, 91, 96 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. പാലാ സെന്റ് തോമസ് കോളജ് സാമ്പത്തികശാസ്ത്രം വിഭാഗം മേധാവിയായിരുന്നു. ഗൾഫ് യുദ്ധകാലത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ജോർദാനിലേക്കു പോയ ഔദ്യോഗിക സംഘത്തിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നു. ‘അറിയപ്പെടാത്ത ഏടുകൾ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചേന്നാട് നീണ്ടൂക്കുന്നേൽ ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായ എൻ.എം.ജോസഫ് കെഎസ്‍യു, സംഘടനാ കോൺഗ്രസ് വഴിയാണ് ജനതാ പാ‍ർട്ടിയിലെത്തിയത്. ജനതാദൾ (എസ്) ദേശീയ വൈസ് പ്രസിഡന്റ്, റബർ ബോർഡ് വൈസ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 2നു കൊട്ടാരമറ്റത്തുള്ള വസതിയിൽ ആരംഭിക്കും. അരുണാപുരം സെന്റ് തോമസ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ഭാര്യ: പ്രവിത്താനം ആദുപ്പള്ളി എലിസബത്ത് ജോസഫ്. മക്കൾ: അനിത ജോസഫ് (അധ്യാപിക, സെന്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കൻഡറി സ്കൂൾ, കൊഴുവനാൽ), അനീഷ് ജോസഫ് (ബിസിനസ്). മരുമക്കൾ: ജോസ് ജയിംസ് പറമ്പുംമുറിയിൽ കങ്ങഴ (ചാർട്ടേഡ് അക്കൗണ്ടന്റ്), ലിസ് ജോർജ് നമ്പ്യാപറമ്പിൽ അഞ്ചിരി (അസി. പ്രഫസർ, സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജ് പാലാ) 

English Summary: Former Minister NM Joseph passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com