മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പറന്നത് 85 തവണ; കേരളത്തിനെന്ത് ഗുണം?
Mail This Article
തിരുവനന്തപുരം ∙ ആറര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകൾ 85. ഇതിൽ 15 യാത്രകൾ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത്. 13 യാത്രകളുമായി കടകംപള്ളി സുരേന്ദ്രൻ രണ്ടാമതും 7 യാത്രകളുമായി ഇ.പി.ജയരാജൻ മൂന്നാമതും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മന്ത്രിമാർ 49.23 ലക്ഷം രൂപയുടെ ബില്ലുകൾ വിമാനക്കൂലി ഇനത്തിൽ സമർപ്പിച്ചു. പല ബില്ലുകളും ഇനിയും കൊടുക്കാനുണ്ട്. അതു കൂടിയാകുമ്പോൾ ചെലവ് ഇനിയും ഉയരും. താമസത്തിനും മറ്റുമുള്ള ചെലവുകൾ വേറെ. 4 പേർ ഓരോ തവണ മാത്രമാണു വിദേശത്തുപോയത്: തോമസ് ചാണ്ടി, സി.രവീന്ദ്രനാഥ്, മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരൻ. രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയും മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും ജെ.ചിഞ്ചുറാണിയും വിദേശയാത്ര നടത്തി.
വിദേശയാത്രകൾ കൊണ്ടു സംസ്ഥാനത്തിന് എന്തു ഗുണം കിട്ടിയെന്നു ചോദിച്ചാൽ കൃത്യമായ മറുപടിയില്ല. പുഷ്പക്കൃഷി വികസനം, സമുദ്ര നിരപ്പിനു താഴെ കൃഷി, വാഴപ്പഴ കയറ്റുമതിക്കു ഗുണം ചെയ്യുന്ന ഷെൽഫ് ലൈഫ് വർധിപ്പിക്കൽ, റൂം ഫോർ റിവർ പോലെ വെള്ളപ്പൊക്ക നിയന്ത്രണ മാതൃക എന്നീ വിഷയങ്ങളിലാണു മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ ചർച്ച നടന്നത്. അതിലേതെങ്കിലും കേരളത്തിൽ നടപ്പാക്കിയോ എന്നു ചോദിച്ചാൽ ചെയ്തു വരുന്നു എന്നാണു വകുപ്പുകളുടെ ഒഴുക്കൻ വിശദീകരണം.
2019 മേയിൽ 3 ദിവസം വീതം നെതർലൻഡ്സും സ്വിറ്റ്സർലൻഡും, ഓരോ ദിവസം വീതം ഫ്രാൻസും യുകെയും – ഇതായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്യൻ പര്യടനം. 6 വട്ടം യുഎഇ സന്ദർശിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട എം.ശിവശങ്കർ യാത്രയിൽ സജീവമായി ഒപ്പമുണ്ടായിരുന്നതു പിന്നീടു വിവാദത്തിനും കേസിനും വഴിവച്ചു. മുഖ്യമന്ത്രി 4 വട്ടം യുഎസിലേക്കും പോയി. ബഹ്റൈൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് അദ്ദേഹം സഞ്ചരിച്ച മറ്റു രാജ്യങ്ങൾ. ജർമനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, സ്പെയിൻ, കസഖ്സ്ഥാൻ, ജപ്പാൻ എന്നിങ്ങനെ നീളുന്നു ടൂറിസം മന്ത്രിയായിരിക്കെ കടകംപള്ളി സഞ്ചരിച്ച രാജ്യങ്ങൾ. എല്ലാ സർക്കാരുകളുടെയും കാലത്ത് ഏറ്റവുമധികം യാത്ര ചെയ്യാറുള്ളതു ടൂറിസം മന്ത്രിമാരാണ്.
മുഖ്യമന്ത്രിയും എ.കെ.ശശീന്ദ്രനും നടത്തിയ ജപ്പാൻ യാത്രയിൽ ടൊയോട്ട കമ്പനിയുടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ നിർമാണ യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ചർച്ച നടത്തിയെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്താനാണു കടകംപള്ളിയും സംഘവും പോയതെങ്കിലും കോവിഡ് വ്യാപനത്തിൽ ടൂറിസം മേഖല തകരുകയാണുണ്ടായത്.
കിഫ്ബിക്കു കിട്ടി 2150 കോടി
കിഫ്ബിയുടെ മസാല ബോണ്ട് ലോഞ്ചിങ് ചടങ്ങിനാണു മുഖ്യമന്ത്രിയും മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്കും സംഘവും ലണ്ടനിലേക്കു പോയത്. അതു വിവാദത്തിനു വഴിയൊരുക്കിയെങ്കിലും 2150 കോടി രൂപ സമാഹരിക്കാൻ കിഫ്ബിക്കായി. പ്രവാസി ചിട്ടി പ്രചാരണത്തിനായി ധനമന്ത്രിയും സംഘവും ഗൾഫ് രാജ്യങ്ങൾ കറങ്ങിയെങ്കിലും ഉദ്ദേശിച്ച നേട്ടമുണ്ടായില്ലെന്നു പുതിയ നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഈയിടെ പറഞ്ഞിരുന്നു. വിവാദമായതോടെ അദ്ദേഹം അതു തിരുത്തി.
ആധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ റോഡ് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു പഠിക്കാനാണു ഗതാഗത മന്ത്രിയായിരിക്കുമ്പോൾ എ.കെ.ശശീന്ദ്രൻ ലണ്ടനിലേക്കു പോയത്. എന്നാൽ, കുഴി കാരണം വണ്ടിയോടിക്കാനോ നടക്കാനോ കഴിയാത്ത കേരളത്തിൽ ലണ്ടൻ മാതൃക ഇപ്പോഴും ചർച്ചയിൽ മാത്രം.
English Summary: Chief Minister and ministers foreign journey