ഭര്‍ത്താവിന്റെ കൈകള്‍ മറ്റൊരാളില്‍; തലോടി പൊട്ടിക്കരഞ്ഞ് സുജാത: അമ്മയുടെ കൈകളില്‍ മുത്തമിട്ട് അനന്തു
Mail This Article
കൊച്ചി ∙ കൈകൾ കൂപ്പി നന്ദി പറയുമ്പോൾ അമരേഷിന്റെയും യൂസിഫിന്റെയും കണ്ണുകൾ നിറഞ്ഞു. തൊട്ടറിയാവുന്ന സാന്നിധ്യമായി അവരുടെ ഉടലിൽ ചേർന്ന, മരിച്ചുപോയ പ്രിയപ്പെട്ടവരുടെ കൈകളിൽ വിനോദിന്റെയും അമ്പിളിയുടെയും ബന്ധുക്കൾ തഴുകി.
അപകടങ്ങളിൽ കൈകൾ നഷ്ടപ്പെട്ട കർണാടക റായ്ചൂർ സ്വദേശി അമരേഷിനും (25) ഇറാഖിലെ ബഗ്ദാദ് സ്വദേശി യൂസിഫ് ഹസൻ സയീദ് അൽ സുവൈനിയ്ക്കും (29) ആറു മാസം മുൻപ് അമൃത ആശുപത്രിയിൽ കൈകൾ തുന്നിച്ചേർത്തിരുന്നു. വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ജനുവരി 4നു മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ (54) കൈകൾ അമരേഷിനും ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ സ്വദേശി അമ്പിളിയുടെ (39) കൈകൾ യൂസിഫിനും.
ഇന്നലെ അമരേഷിനെ കാണാനെത്തിയ വിനോദിന്റെ ഭാര്യ സുജാതയും മകൾ നീതുവും ആ കൈകളിൽ പിടിച്ചു കണ്ണീരോടെ പറഞ്ഞു– ‘ഞങ്ങൾക്കു വേണ്ടി വേല ചെയ്ത, ഭക്ഷണം വാരിത്തന്ന കയ്യാണിത്’. അമരേഷ് അവരുടെ കാൽ തൊട്ടു വന്ദിച്ചു.
യൂസിഫിനെ കാണാൻ എത്തിയത് അമ്പിളിയുടെ മകൻ 7–ാം ക്ലാസ് വിദ്യാർഥി അനന്തുവും ഭർതൃമാതാവ് വത്സലകുമാരിയുമായിരുന്നു. അമ്മയുടെ കൈകൾ കൊണ്ട് അനന്തുവിനെ ചേർത്തു പിടിച്ച് യൂസിഫ് പറഞ്ഞു: ‘ഇത് എനിക്കു രണ്ടാം ജന്മമാണ്. അതു നൽകിയതു നിങ്ങളും.’
കർണാടകയിൽ വൈദ്യുതി ബോർഡ് ജീവനക്കാരനായ അമരേഷിന് 2017ൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റാണ് ഇരു കൈകളും നഷ്ടമായത്. ജനുവരി 5 നായിരുന്നു ശസ്ത്രക്രിയ. വലം കൈ കൈമുട്ടിനു താഴെയും ഇടതു കൈ തോളിനോടു ചേർന്നും വച്ചുപിടിപ്പിച്ചു.
ലോകത്ത് ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെയും ഏഷ്യയിൽ ആദ്യത്തെയും ശസ്ത്രക്രിയയായിരുന്നു എന്ന് അമൃത ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടിവ് സർജറി വിഭാഗത്തിലെ ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ എന്നിവർ പറഞ്ഞു.
ഇറാഖിൽ നിർമാണത്തൊഴിലാളിയായ യൂസിഫിനു 2019 ഏപ്രിലിലാണു വൈദ്യുതാഘാതത്തെ തുടർന്നു കൈകൾ നഷ്ടപ്പെട്ടത്. 2015 മുതൽ ഇതുവരെ 11 പേർക്ക് അമൃത ആശുപത്രിയിൽ കൈകൾ മാറ്റിവച്ചു.
English Summary: Relatives of hand donors visit recipients