‘അയാൾ സംശയരോഗി, വിദ്യയുടെ പഠിപ്പും പണവും പ്രകോപനം’; കൈപ്പത്തി തുന്നിച്ചേർത്തു
Mail This Article
കോന്നി (പത്തനംതിട്ട) ∙ ഭർത്താവിന്റെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുപോയ കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയുടെ (27) ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിദ്യയ്ക്കു ബോധം തെളിഞ്ഞു. അമ്മയോട് മകനെപ്പറ്റി തിരക്കുകയും ചെയ്തു. അറ്റുപോയ കൈപ്പത്തി 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തിരുന്നു. വെട്ടേറ്റ് വലതു കൈവിരലുകളും അറ്റുപോയിരുന്നു. പരുക്കേറ്റ വിദ്യയുടെ പിതാവ് വിജയനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.
വിദ്യയെ ശനിയാഴ്ചയാണ് ഭർത്താവ് സന്തോഷ് (28) വെട്ടിപ്പരുക്കേൽപിച്ചത്. സംഭവത്തിനുശേഷം കഴിഞ്ഞ ദിവസം പുലർച്ചെ കൂടൽ പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കലഞ്ഞൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയതിനു ശേഷം ഞായറാഴ്ച രാത്രിയാണ് റാന്നി ഒന്നാം മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തത്. സന്തോഷിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
സന്തോഷ് മുൻപും ഇത്തരം അക്രമം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. സംശയരോഗിയായ സന്തോഷ് വിദ്യയെ നിരന്തരം മർദിക്കുമായിരുന്നു. മകന്റെ പേരിടീൽ ചടങ്ങിനെത്തിയപ്പോഴും വിദ്യയെ ദേഹോപദ്രവമേൽപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് വിവാഹമോചനത്തിനായി വിദ്യ കേസ് ഫയൽ ചെയ്തത്. വിദ്യയ്ക്ക് തന്നെക്കാൾ വിദ്യാഭ്യാസം ഉള്ളതും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നതും സന്തോഷിന് അമർഷം ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
വിവാഹമോചന കേസിന്റെ ഭാഗമായി നടന്ന കൗൺസലിങ്ങിനെ തുടർന്ന്, മാസത്തിൽ 2 തവണ നേരിലും 2 തവണ വിഡിയോ കോൺഫറൻസിലൂടെയും കുട്ടിയെ കാണാൻ സന്തോഷിനെ അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് മകനെ തനിക്ക് പൂർണമായും വിട്ടുതരണമെന്ന് സന്തോഷ് ഫോണിലൂടെ വിദ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിദ്യ നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം.
English Summary: Husband remanded in hand chopping case