ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേർക്കാനാവില്ലെന്നു വൈസ് ചാൻസലർ. ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാൻ  ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഈ മാസം 26 ന് മുൻപ് അറിയിക്കാൻ ഗവർണറുടെ ഓഫിസ്  കേരള വിസിക്ക് നിർദേശം നൽകിയിരുന്നു. 

എന്നാൽ ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ സെനറ്റ് യോഗം പ്രമേയം പാസാക്കിയ സാഹചര്യത്തിൽ വീണ്ടും യോഗം വിളിച്ചു ചേർക്കുന്നതിനു പ്രസക്തിയില്ലെന്ന നിലപാട് രാജ്ഭവനെ വിസി അറിയിച്ചു.

ജൂലൈ 15 ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് പിന്മാറി. പകരക്കാരനെ സർവകലാശാല നൽകാത്തതു കൊണ്ട് മൂന്നംഗ സേർച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ്  ഗവർണർ ഓഗസ്റ്റ് 5 ന് കമ്മിറ്റി രൂപീകരിച്ചത്.  കമ്മിറ്റിയുടെ കാലാവധി 3 മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്.

പുതിയ നിയമഭേദഗതിയിൽ സെനറ്റിനു പകരം  സിൻഡിക്കറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ നിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകിയിട്ടില്ല. അതുകൊണ്ട് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന്  രാജ്ഭവൻ സെക്രട്ടറി, കേരള വിസിയെ വീണ്ടും രേഖാമൂലം അറിയിച്ചു. 

സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുന്നതിനു സർവകലാശാല മടിച്ചാൽ  രണ്ടംഗ കമ്മിറ്റി, വിസി നിയമനത്തിനുള്ള  വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒക്ടോബർ 24 ന് മുൻപ് പുതിയ വിസിയെ കണ്ടെത്താനാവില്ല. താൽക്കാലിക ചുമതല മറ്റ് ഏതെങ്കിലും സർവകലാശാലയുടെ വിസിക്കോ, യൂണിവേഴ്സിറ്റിയിലെ തന്നെ പ്രഫസർക്കോ കൈമാറും.

 

English Summary: Controversy on Kerala University VC selection

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com