ജപ്തി ബോർഡിന്റെ പേരിൽ വിദ്യാർഥിനിയുടെ ആത്മഹത്യ; കേരള ബാങ്കിന്റെ ഭാഗത്ത് വീഴ്ചയെന്ന് റിപ്പോർട്ട്
Mail This Article
കൊല്ലം ∙ വീടിനുമുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു ബിരുദ വിദ്യാർഥി അഭിരാമി (20) ജീവനൊടുക്കിയ സംഭവത്തിൽ കേരള ബാങ്ക് അധികൃതരുടെ ഭാഗത്തു വീഴ്ചയുള്ളതായി സഹകരണ വകുപ്പ് റിപ്പോർട്ട്.
അഭിരാമിയുടെ പിതാവ് അജികുമാറാണു വായ്പയെടുത്തത്. ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നപ്പോഴാണു രോഗബാധിതനായ പിതാവ് ശശിധരൻ ആചാരിയെക്കൊണ്ടു ജപ്തി നോട്ടിസിൽ ഒപ്പിടുവിച്ചത്. ഇതു തെറ്റായ നടപടിയാണെന്നു റിപ്പോർട്ടിൽ പറയുന്നു. നോട്ടിസിന്റെ ഉള്ളടക്കം വിശദീകരിക്കാതെ ഒപ്പിട്ടു വാങ്ങിയതും ജപ്തി ബോർഡ് സ്ഥാപിച്ചതും ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണ്.
അജികുമാർ വരുന്നതുവരെ കാക്കണം എന്നു സമീപവാസികൾ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചിരുന്നു. ജപ്തി നോട്ടിസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടി കേന്ദ്ര സർഫാസി നിയമപ്രകാരമുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രനിയമവും ആർബിഐ നിർദേശവും അനുസരിച്ചാണു കേരള ബാങ്ക് പ്രവർത്തിച്ചതെന്നും സർഫാസി നിയമം റദ്ദു ചെയ്യണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
English Summary: Foreclosure proceedings of kerala bank in Kollam.