ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സഹകരണ സർവീസ്‌ പരീക്ഷാ ബോർഡ് വഴി നിയമനവും വിജ്ഞാപനവും വൈകിയതോടെ സഹകരണ ബാങ്കുകളിൽ താൽക്കാലിക നിയമനങ്ങൾ വർധിക്കുന്നു.

മുൻപ് വിജ്ഞാപനം വന്ന് ഒരു മാസത്തിനകം പരീക്ഷ നടത്തുകയും 3 മാസത്തിനകം റാങ്ക് പട്ടിക പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ വർഷം ഏപ്രിൽ 12നാണ് ഏറ്റവും അവസാനം വിജ്ഞാപനം വന്നത്‌. ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള ഈ പരീക്ഷ നടത്തിയത്‌ ഓഗസ്റ്റ് 21നും. ഇതിന്റെ അവസാന ഉത്തരസൂചിക ഈ മാസം 22നും ഇറങ്ങി. എന്നാൽ, ചുരുക്കപ്പട്ടിക തയാറാക്കാനോ നിയമനത്തെക്കുറിച്ചു ബാങ്കുകളെ അറിയിക്കാനോ ബോർഡിന്‌ താൽപര്യമില്ല. മാർച്ചിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും പരീക്ഷാതീയതി തീരുമാനിച്ചിട്ടില്ല. 

ചരിത്രത്തിൽ ആദ്യമായി, ബോർഡ്‌ നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നു പരീക്ഷ വീണ്ടും നടത്തേണ്ടി വന്നു. കഴിഞ്ഞ നവംബർ 30ന് ഇറങ്ങിയ വിജ്ഞാപന പ്രകാരമായിരുന്നു ഈ പരീക്ഷ. എന്നാൽ, ഇങ്ങനെ പരീക്ഷ നടത്തിയിട്ടും സാധ്യതാ പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു. 

പരീക്ഷ വീണ്ടും നടത്തി എന്നല്ലാതെ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ബോർഡ്‌ തയാറായിട്ടില്ല. പുതിയ പരീക്ഷയുടെ അവസാന ഉത്തരസൂചിക 3 തവണയാണു ബോർഡ് പുതുക്കി ഇറക്കിയത്.

സംസ്ഥാനത്തെ പതിനായിരത്തിൽപരം സഹകരണ ബാങ്കുകളിലേക്ക്‌ ഡേറ്റ എൻട്രി ഓപ്പറേറ്റർ മുതൽ സെക്രട്ടറി വരെയുള്ള തസ്തികകളിലായി നിയമനം നടത്തുന്നത് ബോർഡ് ആണ്. പിഎസ്‌സി കഴിഞ്ഞാൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന സ്ഥാപനവുമാണ്. 

പിഎസ്‌സി പരീക്ഷയ്ക്ക് ഫീസില്ല. എന്നാൽ, ഉദ്യോഗാർഥികളിൽ നിന്നു മുൻകൂറായി ഫീസ്‌ വാങ്ങിയാണ്‌ ബോർഡ് പരീക്ഷ നടത്തുന്നത്‌. പരീക്ഷാ കേന്ദ്രത്തിൽ എത്തുമ്പോൾ ഉദ്യോഗാർഥികൾക്ക്‌ സീറ്റ് കൃത്യമായി ലഭിക്കാത്ത സാഹചര്യവും ഈയിടെ ഉണ്ടായി.

English Summary: Temporary postings increased in cooperative banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com