ADVERTISEMENT

ആര്യാടൻ മുഹമ്മദ് പോരാളിയാണ്, കൊലപാതകിയല്ല! എനിക്കറിയാവുന്ന സത്യം. ആര്യാടനെ അടുത്തറിയുന്നവർക്ക് ബോധ്യപ്പെടുന്ന വസ്തുത. എന്നിട്ടും കുഞ്ഞാലി കൊലക്കേസിൽ ആര്യാടൻ പ്രതിയായി. കോഴിക്കോട് സബ് ജയിലിൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ഉദ്യോഗസ്ഥർ അദ്ദേഹത്തെ എന്റെ മുന്നിൽ കൊണ്ടുവന്നു. ആര്യാടനെ കണ്ടമാത്രയിൽ ഞാൻ കരഞ്ഞുപോയി; ആര്യാടനും കരഞ്ഞു.

സത്യം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. ഒരിക്കലും രക്തച്ചൊരിച്ചിലിൽ വിശ്വസിച്ചിരുന്ന നേതാവായിരുന്നില്ല അദ്ദേഹം. സംഘർഷത്തിന്റെയോ സംഘട്ടനത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ വഴിയേ പോയ ആളുമല്ല. ആക്രമണത്തെ ശക്തിയുക്തം എതിർത്തയാ‍ൾ. അക്രമം നടത്തുന്നവരെ നിർദാക്ഷിണ്യം ശാസിച്ചിരുന്ന നേതാവ്. എന്നിട്ടും കള്ളക്കേസിൽ പ്രതിയാക്കപ്പെട്ടു.

പിന്നീട് അഡ്വക്കറ്റ് ജനറലായി മാറിയ രത്നസിങ് ആയിരുന്നു ആര്യാടന്റെ കേസ് വാദിക്കാനെത്തിയത്. രത്നസിങ്ങിന്റെ എല്ലാ വാദങ്ങളും അംഗീകരിക്കപ്പെട്ടു. സത്യം ബോധ്യപ്പെട്ട കോടതി ആര്യാടനെ വിട്ടയച്ചു. കൊലയാളി എന്നു വിളിച്ച് ആക്ഷേപിച്ചവർക്ക് ആര്യാടൻ നിരപരാധിയാണെന്ന സത്യം ബോധ്യപ്പെട്ടു. അതിന് ഏറ്റവും വലിയ തെളിവായിരുന്നു 1980ൽ നായനാർ മന്ത്രിസഭയിൽ അദ്ദേഹത്തെ തേടി വന്ന മന്ത്രിപദം.

മന്ത്രിമാരുടെ പട്ടിക കൈമാറിയപ്പോൾ ഈ കേസിന്റെ പേരുപറഞ്ഞ് ആര്യാടനെ ഒഴിവാക്കാമായിരുന്നു. പക്ഷേ, വി.എസ്.അച്യുതാനന്ദനും ഇ.കെ.നായനാരും ഒരെതിർപ്പും ഉന്നയിച്ചില്ല. തൊഴിൽമന്ത്രിയെന്ന നിലയിൽ ആര്യാടൻ നായനാരുടെ ഇഷ്ടവും പിടിച്ചുപറ്റി. ആ തിരഞ്ഞെടുപ്പിൽ ആര്യാടനുവേണ്ടി ഇടതുവോട്ടുകൾ ഉറപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി നിയോഗിച്ചത് അന്നത്തെ തീപ്പൊരി നേതാവായിരുന്ന എം.വി.രാഘവനെയാണ്. കൊലയാളിയെന്നു വിളിച്ച് ആക്ഷേപിച്ച മുഴുവൻ ആളുകളുടെയും മനസ്സിലെ തെറ്റിദ്ധാരണ നീങ്ങിയെന്നു തെളിയിക്കുന്നതായിരുന്നു ആ തിരഞ്ഞെടുപ്പുഫലം.

ak-antony

കർഷകത്തൊഴിലാളി ക്ഷേമ പെൻഷന്റെ ഉപജ്ഞാതാവ് ആര്യാടനാണെന്ന കാര്യം ഇന്ന് എത്രപേർക്കറിയാം? മുഖ്യമന്ത്രി നായനാർക്കു മുന്നിൽ അവതരിപ്പിച്ച ആശയത്തിനു നായനാർ അപ്പോൾത്തന്നെ പച്ചക്കൊടി കാണിച്ചു. അധ്വാനിക്കുന്ന ജനവിഭാഗമായ കർഷകത്തൊഴിലാളികൾക്കു പെൻഷനെന്ന തീരുമാനം പരക്കെ സ്വീകാര്യതയും പിന്തുണയും പിടിച്ചുപറ്റി. മലബാറിലെ സ്വകാര്യവനങ്ങളുടെ ദേശസാൽക്കരണവും ഉത്തരകേരളത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനെടുത്ത നടപടികളും മന്ത്രിയെന്ന നിലയിൽ ആര്യാടന്റെ സംഭാവനകളാണ്. വയനാട്ടിലെ ആദിവാസി ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതും മറ്റാരുമല്ല. ഏറ്റെടുത്ത എല്ലാ വകുപ്പുകളിലും കാര്യശേഷി കൈവരിച്ച നേതാവ്.

ഉദ്യോഗസ്ഥരെ വിരട്ടിയായിരുന്നില്ല ആര്യാടൻ കാര്യം സാധിച്ചത്. ബ്യൂറോക്രസിയെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക നയമുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ സ്നേഹിച്ചുകൊണ്ട് പണിയെടുപ്പിക്കും. ആർക്കും ഒരു പരാതിയുമുണ്ടായിരുന്നില്ല. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

മന്ത്രിയെന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും ധാരാളം ഗൃഹപാഠം ചെയ്തിരുന്നു. മന്ത്രിയായിരുന്ന കാലത്ത് നിയമസഭയിലെ ചോദ്യോത്തരവേളയിൽ ആർക്കും ആര്യാടനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കാനായില്ല. പ്രതിപക്ഷ എംഎൽഎയെന്ന നിലയിലും ആർക്കും കുഴക്കാനായില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷവുമായും ഭരണപക്ഷത്തിരിക്കുമ്പോൾ പ്രതിപക്ഷവുമായും നല്ല ബന്ധം പുലർത്തി.

ഞാൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹം ചീഫ് വിപ്പാണ്. അസംബ്ലി തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് സഭയിലെത്തി കാര്യങ്ങളെല്ലാം ഏറ്റെടുത്തു പ്രവർത്തിച്ചിരുന്നു. അത്തരമൊരു മാതൃകാ പാർലമെന്റേറിയനായിരുന്നു ആര്യാടൻ. ഞാൻ എംപിയായിരുന്ന കാലത്ത് പാർലമെന്റിലെ ബജറ്റ് അവതരണത്തിന് 2 ദിവസം മുൻപ് എന്നെ വിളിക്കും. ആവശ്യം ഇതാണ്: ഇക്കണോമിക് സർവേയുടെ കോപ്പി കിട്ടണം. അതു കിട്ടണമെന്നു നിർബന്ധമായിരുന്നു. ഓരോ പേജും സൂക്ഷ്മതയോടെ വായിച്ചു മനസ്സിലാക്കും. കണക്കുകളെല്ലാം ആഴത്തിൽ പഠിക്കും.

കോൺഗ്രസിന്റെ എല്ലാ പ്രതിസന്ധികളിലും ആര്യാടൻ മുന്നണിപ്പോരാളിയായിരുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവമായി. പാർട്ടി പ്രവർത്തനം ആരംഭിച്ച കാലത്തുതന്നെ നിലമ്പൂരിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മുന്നിട്ടിറങ്ങി. വളരെ കഷ്ടനഷ്ടങ്ങൾ ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടിയുമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടായി.

മതനിരപേക്ഷതയ്ക്കു വേണ്ടി ജീവിതാവസാനം വരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഏറനാടൻ പോരാളി കൂടിയാണ് ആര്യാടൻ. മതനിരപേക്ഷതയ്ക്ക് എതിരായി ഉയരുന്ന എല്ലാ വെല്ലുവിളികളെയും തടുത്തു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർത്തു. മതനിരപേക്ഷത, ബഹുസ്വരത, മതസൗഹാർദം ഇതായിരുന്നു ആര്യാടൻ മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ അടിത്തറ. കോൺഗ്രസിന്റെ യഥാർഥ ആശയങ്ങൾക്കു വേണ്ടി പോരാടിയ യഥാർഥ കോൺഗ്രസുകാരനായിരുന്നു ആര്യാടൻ.

തന്റെ നിലപാടുകൾക്കുവേണ്ടി ഉറച്ചുനിന്നതിനാൽ അദ്ദേഹത്തിന് ഒരുപാടു പരുക്കുകൾ പറ്റിയിട്ടുണ്ട്. പലവട്ടം അപമാനിതനായി. എന്നിട്ടും തന്റെ മാർഗത്തിൽനിന്നു വ്യതിചലിച്ചില്ല. കോൺഗ്രസിനെ മതനിരപേക്ഷ പാതയിൽ ഉറപ്പിച്ചുനിർത്താൻ കേരളത്തിൽ ഏറ്റവും പ്രയത്നിച്ച നേതാവ് ആര്യാടനാണ്. 

പ്രായം പലരിലും നിലപാടുകൾക്കു മാറ്റമുണ്ടാക്കും. പക്ഷേ, അവസാനശ്വാസം വരെയും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന ഒരേയൊരു ‘ഫൈറ്റർ’ ആയിരുന്നു ആര്യാടൻ.

 

English Summary: AK Antony remembers Aryadan Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com