ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പിൽ മത്സരം ഉണ്ടാകുമെന്നു കെ.ഇ.ഇസ്മായിൽ തന്നെ വ്യക്തമായ സൂചന നൽകിയതോടെ സിപിഐ കടുത്ത പിരിമുറുക്കത്തിൽ. വെള്ളിയാഴ്ച തലസ്ഥാനത്തു സംസ്ഥാന സമ്മേളനത്തിനു കൊടിയേറാൻ പോകുമ്പോഴാണു സെക്രട്ടറി കാനം രാജേന്ദ്രൻ വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഇസ്മായിൽ സൂചന നൽകിയത്.

75 വയസ്സ് പിന്നിട്ട ഇസ്മായിൽ സംസ്ഥാന കൗൺസിലിൽ നിന്നു തന്നെ പുറത്തു പോകുമെന്നിരിക്കെ കലാപക്കൊടി തള്ളുകയാണ് കാനം അനുകൂലികൾ. ബിഹാറിലേക്കു നോക്കൂ എന്നാണ് അതിന് ഇസ്മായിലിന്റെ മറുപടി. അവിടെ ദേശീയ കൗൺസിലിന്റെ 75 പ്രായപരിധി നിർദേശം വകവയ്ക്കാതെ 78 വയസ്സുള്ള രാം നരേഷ് പാണ്ഡെയെ രണ്ടാമതും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബിഹാറിൽ ആകാമെങ്കിൽ കേരളത്തിലും എന്തുകൊണ്ടു പറ്റില്ല എന്ന് ഇസ്മായിൽ വിഭാഗം. ജില്ലാ സമ്മേളനങ്ങളിൽ പ്രായപരിധി തീരുമാനത്തെ അനുകൂലിച്ച ഇസ്മായിൽ സംസ്ഥാന സമ്മേളനത്തിൽ അതിനെതിരെ എങ്ങനെ പറയുമെന്ന് കാനം വിഭാഗത്തിന്റെ മറുചോദ്യം.

‘മനോരമ ഓൺലൈൻ’ അഭിമുഖത്തിൽ ഇസ്മായിൽ വ്യക്തമാക്കിയത് ഇതാണ്: 75 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ തന്നെ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം സംസ്ഥാന സമ്മേളനത്തിൽ ചോദ്യം ചെയ്യപ്പെടും. ദേശീയ നിർവാഹക സമിതി അംഗമായ തന്നെ, പ്രായപരിധിക്കു ഭരണഘടനാ സാധുത ലഭിക്കും മുൻപ് സംസ്ഥാന ഘടകത്തിൽ നിന്നു പുറത്താക്കുന്നതിനെ ചെറുക്കും. മൂന്നാം തവണയും കാനം രാജേന്ദ്രൻ എതിരില്ലാതെ സംസ്ഥാന സെക്രട്ടറി ആകുമെന്ന വിചാരം വേണ്ട. ഏകകണ്ഠമായി കാനത്തെ തിരഞ്ഞെടുക്കാനുള്ള ഐക്യ വികാരം ഇപ്പോൾ പാർട്ടിയിൽ ഇല്ല.

സിപിഐയുടെ ചരിത്രത്തിൽ ഇതുവരെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു വോട്ടെടുപ്പ് വേണ്ടി വന്നിട്ടില്ല. അതു കൊണ്ടു തന്നെ ഇസ്മായിലിന്റെ എതിർപ്പിലും മറ്റൊരു മുതിർന്ന നേതാവായ സി.ദിവാകരന്റെ പ്രതിഷേധത്തിലും കമ്മിറ്റികളിൽ നിന്നു പുറത്തു പോകേണ്ടി വരുന്നതിലുളള നിരാശയാണെന്നു കാനം വിഭാഗം വിലയിരുത്തുന്നു. പക്ഷേ മത്സരങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ ഹരമായി മാറിയെന്ന ഇസ്മായിലിന്റെ പ്രസ്താവന തന്റെ അനുകൂലികൾക്കുള്ള വ്യക്തമായ സന്ദേശമാണെന്നും അവർ മനസ്സിലാക്കുന്നു.

ഈ സാഹചര്യത്തിൽ സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം സമാഹരിക്കാനുള്ള നീക്കങ്ങൾ രണ്ടു വിഭാഗവും നടത്തുന്നുണ്ട്. പ്രബലമായ ജില്ലകളെയും നേതാക്കളെയും വരുതിയിലാക്കാനാണു ശ്രമം. എതിർപ്പ് തള്ളി പ്രായപരിധി ഇവിടെയും ബാധകമാക്കിയാൽ കാനത്തിനു കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. കാരണം സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി പുതിയ സംസ്ഥാന കൗൺസിൽ ചേരുമ്പോൾ അതിൽ ഇസ്മായിലോ ദിവാകരനോ ഉണ്ടാകില്ല. സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മായിൽ വിഭാഗം തുണയ്ക്കാൻ ഇടയുള്ള കെ.പ്രകാശ് ബാബു മത്സരത്തിനു തയാറാണെന്ന സൂചന ഇനിയും നൽകിയിട്ടില്ല. ‌പാർട്ടി കോൺഗ്രസിൽ ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഇസ്മായിലിന് ഒഴിവാകേണ്ടി വരുമ്പോൾ പകരക്കാരനായി പ്രകാശ് ബാബുവിനെ കേരളത്തിൽ നിന്നു നിർദേശിക്കുന്നതിനെ കാനവും എതിർക്കാൻ ഇടയില്ല. ഈ ഒത്തുതീർപ്പ് സാധ്യതകൾ പങ്കു വയ്ക്കുന്നവരും, പക്ഷേ ഏറ്റുമുട്ടൽ ഒഴിവാകുമെന്ന് ഉറപ്പിച്ചു പറയുന്നില്ല. 

English Summary: Chances of election for the post of CPI state secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com