ശബരിമല റോഡുപണി അവലോകനം; ഉദ്യോഗസ്ഥരോടു പൊട്ടിത്തെറിച്ച് മന്ത്രി റിയാസ്
Mail This Article
തിരുവനന്തപുരം ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട റോഡുപണിയുടെ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരോട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചു. നിർമാണ പുരോഗതി സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ പോലും ചില ഉദ്യോഗസ്ഥർക്കു സാധിക്കാതെ വന്നപ്പോഴാണു മന്ത്രി ക്ഷുഭിതനായത്. അടുത്തമാസം 19ന് അകം പണികൾ പൂർത്തിയാക്കണമെന്നു മന്ത്രി അന്ത്യശാസനവും നൽകി.
അവലോകന യോഗത്തിൽ കൃത്യസമയത്ത് മന്ത്രി എത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും എത്താൻ വൈകി. ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണു മന്ത്രി യോഗം തുടങ്ങിയത്. തന്റെ മണ്ഡലത്തിലെ ശബരിമല റോഡിന്റെ ദുരവസ്ഥ പീരുമേട് എംഎൽഎ വാഴൂർ സോമൻ ഉന്നയിച്ചു. ഇതുൾപ്പെടെ പല റോഡുകളുടെയും നിർമാണ പുരോഗതി വിശദീകരിക്കാൻ മരാമത്ത് ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. അപ്പോഴാണു മന്ത്രി രോഷാകുലനായത്.
19, 20 തീയതികളിൽ താൻ നേരിട്ടു പരിശോധനയ്ക്ക് എത്തുന്നതിനു മുൻപ് എല്ലാ റോഡുകളുടെയും പണി പൂർത്തിയാക്കണം. വീഴ്ചയുണ്ടായാൽ, റോഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ മറുപടി പറയണം. എരുമേലിയിലും ശബരിമലയിലും 19ന് പുതിയ റെസ്റ്റ് ഹൗസുകൾ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
English Summary: Sabarimala road; Minister PA Muhammed Riyas against officers