ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സേർച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയുടെ പേര് ഇന്നലെത്തന്നെ നൽകണമെന്ന ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം കേരള വിസി തള്ളി. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് ഇന്നു സിൻഡിക്കറ്റിന്റെ പ്രത്യേക യോഗം വിസി ഡോ.വി.പി.മഹാദേവൻ പിള്ള വിളിച്ചിട്ടുണ്ട്.

ചാൻസലറുടെ നിർദേശം അവഗണിച്ച വിസിക്കെതിരെ നടപടി എടുക്കാൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ, വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കുകയാണ്. സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിക്കേണ്ടത് വിസി ആണെങ്കിലും സിൻഡിക്കറ്റ് അംഗങ്ങൾക്കു താൽപര്യമില്ലാത്തതിനാൽ അദ്ദേഹം പിന്തിരിയുകയായിരുന്നു.

വിസി നിയമന നടപടിയുമായി ഗവർണർ മുന്നോട്ടു പോയാൽ നിയമപരമായി ചോദ്യം ചെയ്യാനാണു സർവകലാശാലയുടെ തീരുമാനം. വിഷയം കോടതിയിലെത്തിയാൽ, സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്നു ചാൻസലർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല അനുസരിച്ചില്ലെന്നു കോടതിയെ ബോധ്യപ്പെടുത്തുന്നതിനു കൂടിയാണ് രാജ്ഭവൻ ഇക്കാര്യം പലതവണ ആവശ്യപ്പെട്ടത്.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തുന്ന പ്രമേയം കഴിഞ്ഞ സെനറ്റ് യോഗം അംഗീകരിച്ചിരുന്നു. അതുകൊണ്ട്, പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വീണ്ടും യോഗം വിളിക്കാനാവില്ലെന്നു ഗവർണറുടെ ഓഫിസിനെ കഴിഞ്ഞ ദിവസം വിസി അറിയിച്ചു. എന്നാൽ ഗവർണർ മുൻ നിലപാടിൽ ഉറച്ചു നിന്നു. ഇന്നലെത്തന്നെ സെനറ്റ് പ്രതിനിധിയുടെ പേര് നിർബന്ധമായും നൽകണമെന്നാണു വിസിയോട് വീണ്ടും ആവശ്യപ്പെട്ടത്.

വിസി നിയമനം: വിജ്ഞാപനം ഇറക്കും

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ സർവകലാശാല നിർദേശിക്കാത്ത സാഹചര്യത്തിൽ ആ സ്ഥാനം ഒഴിച്ചിട്ട് നിലവിലെ സേർച് കമ്മിറ്റിക്കു തുടർ നടപടിയുമായി മുന്നോട്ടു പോകാമെന്ന നിയമോപദേശമാണു രാജ്ഭവനു ലഭിച്ചത്. ഇതിന്റെ ആദ്യപടിയായി വിസി നിയമനത്തിനുള്ള അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കാൻ സേർച് കമ്മിറ്റി കൺവീനർക്കു നിർദേശം നൽകിയിട്ടുണ്ട്.

English Summary: Kerala VC Appointment: Kerala University refuses to budge to ‘final warning’ of Governor Arif Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com