ADVERTISEMENT

തിരുവനന്തപുരം ∙ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട സർക്കാർ പദ്ധതിയിൽ ഇതുവരെ തൊഴിൽ ലഭിച്ചത് പതിനായിരത്തോളം പേർക്കു മാത്രം. ഒന്നര വർഷം കഴിഞ്ഞിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയാത്ത കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ കിട്ടിയവരുടെ കണക്കും വെളിപ്പെടുത്താൻ തയാറല്ല. അടുത്തിടെ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിലും പദ്ധതി കാര്യമായി മുന്നേറിയിട്ടില്ലെന്നാണു വിലയിരുത്തൽ.

തൊഴിൽ നൽകുന്നവരെയും തൊഴിൽ അന്വേഷകരെയും കണ്ടെത്തി പരമാവധി പേർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനാണ് കേരള നോളജ് ഇക്കോണമി മിഷന് സർക്കാർ തുടക്കമിട്ടത്. തൊഴിലന്വേഷകരെ കണ്ടെത്താൻ കുടുംബശ്രീ വഴി നടത്തിയ സർവേയിലൂടെ 53 ലക്ഷം പേരുടെ പട്ടിക തയാറാക്കി. ഇതിനു പുറമേ എല്ലാ ജില്ലകളിലും നടത്തിയ ജോബ് ഫെയർ വഴിയും തൊഴിൽ അന്വേഷകരെ കണ്ടെത്തി. ഇൗ ജോബ് ഫെയറിലൂടെയാണ് എണ്ണായിരത്തോളം പേർക്ക് ജോലി കിട്ടിയത്. ഇതുൾപ്പെടെ, കേരള നോളജ് ഇക്കോണമി മിഷനു കീഴിൽ ആകെ പതിനായിരത്തോളം പേർക്ക് ജോലി ലഭിച്ചെന്നാണ് കണക്ക്.

കുടുംബശ്രീ പൂർ‌ത്തിയാക്കിയ സർവേ വഴി ശേഖരിച്ച ഡേറ്റ ഉപയോഗിച്ച് ഓരോ തൊഴിലന്വേഷകനെയും ബന്ധപ്പെടുകയാണ് അടുത്ത നടപടി. ഇവരെ കൗൺസലിങ്ങിനു വിധേയരാക്കുകയും ഡിജിറ്റൽ വർക് ഫോഴ്സിൽ ഉൾപ്പെടുത്തുകയും വേണം. ഇൗ നടപടിക്രമം മന്ദഗതിയിലാണു നീങ്ങുന്നത്. നിലവിൽ ജോലിയുള്ള ഒട്ടേറെപ്പേരും തൊഴിലന്വേഷകരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നില്ലെങ്കിൽ വേണ്ട എന്ന നിലപാടിലാണ് ഏറെ പേർ. 

ഇതിനു പുറമേ കോളജുകളിലെത്തി വിദ്യാർഥികളെ പദ്ധതിയിൽ ചേർക്കുന്നതിന് ‘കണക്ട് ടു ക്യാംപസ്’ എന്ന ക്യാംപെയ്നും തുടങ്ങി. ഇതുവഴി അപേക്ഷിച്ച പലരും കുടുംബശ്രീ നടത്തിയ സർവേയിലും ഉൾപ്പെട്ടിരുന്നതിനാൽ കണക്കിൽ ഇരട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. തൊഴിൽ ലഭിച്ചവരുടെ കണക്കിനെക്കുറിച്ച് 2 ദിവസം തുടരെ അന്വേഷിച്ചെങ്കിലും കേരള നോളജ് ഇക്കോണമി മിഷൻ അധികൃതർ ഒഴിഞ്ഞുമാറി. 

English Summary: Kerala knowledge economy mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com