കരുവന്നൂർ: പണം എത്തിയില്ല; അധികൃതർ തിരുവനന്തപുരത്ത്
Mail This Article
ഇരിങ്ങാലക്കുട ∙ കരുവന്നൂർ സഹകരണ ബാങ്കിലെ ഇടപാടുകാർക്കുള്ള പണം ലഭ്യമാക്കിയെന്നു സഹകരണ വകുപ്പ് അറിയിച്ചെങ്കിലും എത്തിയില്ലെന്നു വിവരം. 19.5 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ സഹകരണ സംഘങ്ങൾ വഴി നിക്ഷേപമായി സ്വീകരിച്ചാണ് കേരള ബാങ്ക് ഈ തുക കണ്ടെത്തേണ്ടത്. കേരള ബാങ്കും സഹകരണ സംഘങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിട്ടില്ല. ഇതിന്റെ സാങ്കേതിക നടപടികൾക്കു കാത്തിരിക്കുകയാണെന്നും അടുത്തയാഴ്ചയോടെ പണം ലഭിക്കുമെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. രണ്ടാഴ്ച കഴിഞ്ഞാൽ സ്ഥിരം നിക്ഷേപത്തുകയുടെ 10 ശതമാനവും പലിശയുടെ 50 ശതമാനവും നൽകുമെന്നാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
എല്ലാ നിക്ഷേപങ്ങളും പെട്ടെന്നു തിരിച്ചുനൽകാൻ കഴിയാത്തതിനാലാണ് ഈ നിർദേശം ബാങ്ക് മുന്നോട്ട് വച്ചത്. ബാങ്ക് തിരിച്ചുപിടിക്കുന്ന വായ്പ തുക പക്ഷപാതപരമായി വിതരണം ചെയ്യുന്നുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. എല്ലാവർക്കും നീതിപൂർവമായി നിക്ഷേപം തിരിച്ചുനൽകണമെന്ന കോടതി നിർദേശമുണ്ട്. ഇതിനാലാണ് കാലാവധി പൂർത്തിയായ എല്ലാ നിക്ഷേപങ്ങളുടെ ഒരു ഭാഗം പലിശ സഹിതം തിരിച്ചുനൽകാൻ തീരുമാനിച്ചത്.
ബാങ്കിനെ സഹായിക്കാൻ കൺസോർഷ്യം രൂപീകരിക്കുന്നതിന്റെ സർക്കാർ ഉത്തരവ് 2 ദിവസത്തിനുള്ളിൽ പുറത്തിറങ്ങുമെന്നാണു സൂചന. ബാങ്ക് അഡ്മിനിസ്ട്രേറ്റർ അടക്കമുള്ളവർ തിരുവനന്തപുരത്താണ്. ജില്ലയിലെ പല ബാങ്കുകളും കൺസോർഷ്യത്തിലേക്കു തുക നൽകാൻ തയാറായിട്ടുണ്ട്. സർക്കാർ ഉത്തരവ് ഇറങ്ങിയാലേ ഇതു ലഭിച്ചു തുടങ്ങുകയുള്ളു.
English Summary: Karuvannur bank money issue