മെഡിക്കൽ സർവീസസ് കോർപറേഷന് ടെന്നിസ് ക്ലബ്ബിൽ 11.5 ലക്ഷത്തിന്റെ അംഗത്വം
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്ന സർക്കാർ സ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ തലസ്ഥാനത്തെ ടെന്നിസ് ക്ലബ്ബിൽ പതിനൊന്നര ലക്ഷം രൂപ ചെലവിട്ട് അംഗത്വമെടുത്തു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു ഇൗ അംഗത്വമെടുക്കൽ.
സ്വകാര്യ സ്ഥാപനങ്ങളും ബാങ്കിങ് സ്ഥാപനങ്ങളും ടെന്നിസ് ക്ലബ്ബിൽ കോർപറേറ്റ് അംഗത്വമെടുക്കാറുണ്ടെങ്കിലും സർക്കാർ സ്ഥാപനങ്ങൾ ചെയ്യാറില്ല. ഇതിനായി പ്രത്യേക ഫണ്ടും സർക്കാർ സ്ഥാപനങ്ങളിലില്ല. ഇതൊന്നും കണക്കിലെടുക്കാതെയാണ് 2017 ഏപ്രിലിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ, ക്ലബ്ബിൽ കോർപറേറ്റ് അംഗത്വമെടുത്തത്.
കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഉല്ലസിക്കാനാണ് ക്ലബ് അംഗത്വമെന്നു ഇതോടെ ആരോപണം ഉയർന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞപ്പോൾ കോർപറേറ്റ് അംഗത്വമെടുക്കാനുള്ള സാഹചര്യം കോർപറേഷന്റെ ഫയലുകളിൽ കാണാനില്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭാ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.
English Summary: Corporate Membership in Tennis Club for Medical Services Co-operation