ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണറുടെ നിർദേശത്തെ വെല്ലുവിളിച്ച  കേരള സർവകലാശാലാ വൈസ് ചാൻസലർ ഒടുവിൽ വഴങ്ങി. ഗവർണർ നിർദേശിച്ചത് അനുസരിച്ച് വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സെനറ്റ് യോഗം വിളിച്ചു ചേർക്കുമെന്ന് അദ്ദേഹം രാജ്ഭവനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയും വിസിയും ജൂൺ 13 മുതൽ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ഗവർണർ അടിയന്തര റിപ്പോർട്ട് ചോദിച്ചതിനെ തുടർന്നാണ് വിസിയുടെ നിലപാട് മാറ്റം.

വെള്ളിയാഴ്ചയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സെനറ്റ് യോഗം വിളിച്ചു ചേർക്കേണ്ടതു വിസിയുടെ  ഉത്തരവാദിത്തമായതിനാൽ ഗവർണറുടെ നിർദേശത്തെ ധിക്കരിച്ച അദ്ദേഹത്തിനെതിരെ നടപടിയിലേക്ക് നീങ്ങാനായിരുന്നു രാജ്ഭവന്റെ തീരുമാനം. 

സെനറ്റ് നോമിനിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ ആദ്യം കത്ത് അയച്ചത് ജൂൺ 13ന് ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സെനറ്റ്  തിരഞ്ഞെടുത്ത നോമിനി സ്വയം പിൻമാറി. തുടർന്ന് രണ്ടു തവണ കൂടി ഇക്കാര്യം ഓർമിപ്പിച്ച് വിസിക്ക് സന്ദേശം അയച്ചെങ്കിലും അദ്ദേഹം അനുസരിക്കാൻ കൂട്ടാക്കിയില്ല. പകരം സേർച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സെനറ്റ് പ്രമേയം പാസാക്കിയെന്നും അതിനു ചാൻസലറുടെ മറുപടി എന്തെന്ന് അറിയണം എന്നുമുള്ള നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.

ഈ സാഹചര്യത്തിലാണ് നടപടികൾ സംബന്ധിച്ച വിശദ റിപ്പോർട്ട് ഈ മാസം 7നു മുൻപ് നൽകണമെന്ന് വെള്ളിയാഴ്ച രാവിലെ ഗവർണർ വിസിയോട് ആവശ്യപ്പെട്ടത് . വിസിക്കെതിരെ നടപടിക്കുള്ള നീക്കമാണെന്നു ബോധ്യപ്പെട്ട അദ്ദേഹം  സെനറ്റ് വിളിച്ചു കൂട്ടാൻ പോകുന്നുവെന്ന മറുപടി അന്നു വൈകുന്നേരം തന്നെ ഗവർണർക്ക് നൽകി. വിസി നിയമന പ്രക്രിയ അവതാളത്തിലാകുകയും പ്രശ്നം കോടതിക്കു മുന്നിലെത്തുകയും ചെയ്യുമെന്ന് ഉറപ്പായതും ഗവർണറുടെ നിർദേശത്തിനു വഴങ്ങാൻ സർവകലാശാലാ അധികൃതരെ പ്രേരിപ്പിച്ചു.

ഗവർണർ നാളെ വൈകുന്നേരം തിരുവനന്തപുരത്തു മടങ്ങിയെത്തും. 5ന്  ഹൈദരാബാദിലേക്ക് പോകും. അദ്ദേഹം തീരുമാനം എടുക്കേണ്ട പല ഫയലുകളും രാജ്ഭവനിൽ ഉണ്ട്. കേരള സർവകലാശാലാ വിസി നിയമനം, വിജിലൻസ് കോടതിയിൽ മുഖ്യമന്ത്രിക്ക് എതിരെയുള്ള പരാതിയിൽ പ്രോസിക്യൂഷൻ അനുമതി, കണ്ണൂർ സർവകലാശാലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഗവർണറുടെ തീരുമാനം കാത്തിരിക്കുകയാണ്. 

അതേസമയം മന്ത്രിസഭ ശുപാർശ ചെയ്ത പൊതുജനാരോഗ്യ ഓർഡിനൻസ് ഇതുവരെ ഗവർണറുടെ അനുമതിക്കായി രാജ്ഭവനിൽ എത്തിയിട്ടില്ല.

English Summary: Governor vs kerala university vice chancellor conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com