ADVERTISEMENT

ചിരിക്കുന്ന കമ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പിണറായിപക്ഷത്തിനും വിഎസ് പക്ഷത്തിനുമിടയിൽ പക്ഷപാതമില്ലാതെ നിലകൊള്ളാൻ ആ നിറചിരി കൂട്ടായി‌ എപ്പോഴും കൂടെയുണ്ടായി. സൗഹൃദങ്ങളെ ചേർത്തുകെട്ടാനും അതു ചരടായി. അടുത്തിടപഴകിയ മുതിർന്ന നേതാക്കളിൽനിന്നു ലഭിച്ച ഒരുപാടു കാര്യങ്ങൾ അദ്ദേഹം തന്റെ സ്വഭാവത്തിൽ വിളക്കിച്ചേർത്തു. 

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയശേഷമാണ് സംസ്ഥാന-ദേശീയ നേതാക്കളുമായുള്ള ബന്ധത്തിന് അവസരമുണ്ടാകുന്നത്. അക്കാലത്ത് എല്ലാദിവസവും രാവിലെ ഇഎംഎസ് എകെജി സെന്ററിൽ വരുമായിരുന്നു. പലതവണ ഇഎംഎസിന്റെ കൂടെ ട്രെയിൻ യാത്ര ചെയ്തത് കോടിയേരി ആസ്വദിച്ചു. എകെജിയുമായി ആദ്യം വളരെ അടുത്ത  ബന്ധമുണ്ടായിരുന്നില്ലെങ്കിലും 1971ൽ, അടിയന്തരാവസ്ഥയ്ക്കുശേഷം അസുഖബാധിതനായി അദ്ദേഹം എംഎൽഎ ക്വാർട്ടേഴ്സിൽ കഴിയുമ്പോൾ കോടിയേരി സന്ദർശകരിൽ ഒരാളായി. 

ഇ.കെ. നായനാർ, വിഎസ്.അച്യുതാനന്ദൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ എന്നിവർ സിപിഎം സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ കോടിയേരി സെക്രട്ടേറിയറ്റ് അംഗമായിരുന്നു. ഇ.കെ.നായനാരുമായി നല്ല അടുപ്പമായിരുന്നു. ഒരുമിച്ചു പ്രവർത്തിക്കാനുള്ള ഏറെ അവസരങ്ങളും ലഭിച്ചു. നായനാർ എകെജി ഫ്ലാറ്റിലെ താമസക്കാരനായപ്പോൾ തൊട്ടടുത്ത് എന്തിനും ഏതിനും കോടിയേരി ഉണ്ടായി. വിഎസ് സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലത്താണു കോടിയേരി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്.

വിഎസ് പ്രതിപക്ഷ നേതാവും കോടിയേരി ഉപനേതാവുമായി സഭയിൽ പ്രവർത്തിക്കുന്ന കാലയളവിൽ പരസ്പരം കൂടുതൽ അറിഞ്ഞു. വിഎസ്–പിണറായി ചേരിതിരിവ് പാർട്ടിയെ ഉഴുതുമറിക്കുമ്പോൾ പിണറായി പക്ഷത്തായിരുന്നു കോടിയേരി എങ്കിലും അച്യുതാനന്ദന് ‘ബാലകൃഷ്ണൻ’ വേണ്ടപ്പെട്ടയാളായിരുന്നു. പാർട്ടിക്കും സർക്കാരിനും ഇടയിലെ അനുനയ കണ്ണി എന്ന നിലയിലുള്ള അന്നത്തെ പ്രവർത്തനമാണ് കോടിയേരിയുടെ പൊളിറ്റ്ബ്യൂറോ ആരോഹണത്തിനു പിന്നിലെന്നു കരുതുന്നവരുണ്ട്. 

പിണറായിയെ ആദ്യമായി കാണുന്നതു കണ്ണൂരിൽ കെഎസ്എഫിന്റെ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ്. പിന്നീട് ഏറ്റവുമധികം നിത്യജീവിതത്തിൽ ബന്ധപ്പെട്ടു പ്രവർത്തിച്ച വ്യക്തിയായി പിണറായി മാറി. ചടയൻ ഗോവിന്ദൻ വളരെ പ്രത്യേകതയുള്ള കമ്യൂണിസ്റ്റുകാരനായിരുന്നു എന്നും കോടിയേരി അനുസ്മരിച്ചിട്ടുണ്ട്. 

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com