ADVERTISEMENT

കോയമ്പത്തൂരിൽ 2008 ൽ നടന്ന പാർ‍ട്ടി കോൺഗ്രസിൽ  കോടിയേരി ബാലകൃഷ്ണൻ സിപിഎം പൊളിറ്റ് ബ്യൂറോയിൽ അംഗമായത് പലർക്കും അപ്രതീക്ഷിതമായിരുന്നു. വിഎസ് സർക്കാരിലെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ അദ്ദേഹം തിളങ്ങിയിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ, കോടിയേരിക്ക് അന്നു പ്രായം 54 കഴിയുന്നതേയുള്ളൂ. കേരള പാർട്ടിയിലെ വിഭാഗീയത ദേശീയ നേതൃത്വത്തെ തന്നെ അലോസരപ്പെടുത്തുംവിധം വളർന്നു കൊണ്ടിരിക്കെ പിണറായി പക്ഷത്തെ മുൻനിരക്കാരന് ഒരു ‘പ്രമോഷൻ’ പലരും വിചാരിച്ചതല്ല.

ചിരികൊണ്ട് ചരിത്രമുദ്ര

കോടിയേരിയുടെ പ്രത്യേകതകൾ  വിശകലനം ചെയ്ത് കേന്ദ്രനേതൃത്വം എടുത്തതാണ്, ആ തീരുമാനം. പാർട്ടിയിലും മന്ത്രിസഭയിലും അസാധാരണമായ വിധത്തിൽ കോടിയേരി സ്വാധീനശക്തി ആണെന്നു നേതൃത്വം കണ്ടു. മുഖ്യമന്ത്രി വിഎസുമായി യുദ്ധം ചെയ്യുമ്പോഴും നിയമസഭയിൽ അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള സീറ്റിലെത്തി ആദരപൂർവം ചിരിക്കാൻ കോടിയേരിക്കു കഴിയുമായിരുന്നു. അതോടെ വിഎസിന്റെ മുഖത്തെ പിരിമുറുക്കവും അയയും. പിണറായിക്ക് അങ്ങേയറ്റം വേണ്ടപ്പെട്ട നേതാവ്; അതേ സമയം, വിഎസിനും അലോഹ്യം ഇല്ലാത്തയാൾ. ഉന്നതശീർഷരായ ഈ രണ്ടു നേതാക്കൾക്കിടയിൽ അവർക്കൊപ്പം തലപ്പൊക്കത്തോടെ കോടിയേരി ഉയരുന്നതു പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തി. വിഭാഗീയതയുടെ ഇരുണ്ട കാലത്തിൽ നിന്ന് പാർട്ടിയെ മോചിപ്പിച്ച് ഐക്യത്തിന്റെ മുദ്ര വീണ്ടും പതിപ്പിച്ച പാർട്ടി സെക്രട്ടറി എന്ന നിലയിലാകും ചരിത്രം കോടിയേരിയെ വിലയിരുത്തുക.

നയവും അനുനയവും

സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും കോടിയേരിയെപ്പോലെ  ഒരുപോലെ ശോഭിച്ചവർ കുറവാണ്. നായനാർ മന്ത്രിസഭയിൽ തിളങ്ങിനിൽക്കുമ്പോൾത്തന്നെ പാർട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പിണറായി വിജയൻ അങ്ങനെ ഒരു നേതാവാണ്. നേരത്തെ പലവട്ടം എംഎൽഎ ആയിട്ടുണ്ടെങ്കിലും 2006ൽ വിഎസ് മന്ത്രിസഭയിൽ പ്രധാനപ്പെട്ട ആഭ്യന്തരവകുപ്പ് കയ്യിൽ കിട്ടുമ്പോൾ അദ്ദേഹം കന്നിക്കാരനായ മന്ത്രിയായിരുന്നു. സാധാരണ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ്. വിഎസിന് അതു കൊടുക്കാൻ കഴിയില്ലെന്നു തീരുമാനിച്ച പാർട്ടി  പക്ഷേ, കോടിയേരിയെ വിശ്വസിച്ച് ഏൽപിച്ചു. 5 വർഷം കൊണ്ട് കോടിയേരി നൽകിയ സൂചനകൾ മറ്റൊന്നുമായിരുന്നില്ല. പിണറായിക്കു ശേഷം മുഖ്യമന്ത്രി സ്ഥാനാർഥി മറ്റാരുമല്ല. അകാലത്തിലെ  ഈ വിയോഗം ആ വലിയ പദവി ബാക്കിവച്ചാണ്.

നയവും അനുനയവുമായിരുന്നു കോടിയേരിയുടെ സവിശേഷത. ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കെ പൊലീസിനെതിരെ മാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളോടൊന്നും അദ്ദേഹം അസഹിഷ്ണുത കാട്ടിയില്ല. നിയമസഭയിലെ അദ്ദേഹത്തിന്റെ മറുപടികൾ മറ്റു മന്ത്രിമാർക്കും പുതിയ മന്ത്രിമാർക്കും പാഠപുസ്തകമാണ്. മൊറാഴയിൽ ഫയർഫോഴ്സ് സ്റ്റേഷൻ വേണം എന്നതായിരിക്കും ബന്ധപ്പെട്ട എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരിക്കുക. കേരളത്തിലെ ഫയർ സ്റ്റേഷനുകളുടെ കണക്ക്  ഉദാഹരിച്ചും സാമ്പത്തിക സ്ഥിതിയിലേക്ക് വിരൽചൂണ്ടിയും സബ്മിഷൻ ഉന്നയിച്ച എംഎൽഎയെ വേദനിപ്പിക്കാതെയും അദ്ദേഹം മറുപടി നൽകുമ്പോൾ അതിൽ പൊതുസ്വഭാവമുള്ള വാർത്തയുണ്ടാകും. ഒറ്റപ്പെട്ടതെന്നു വിലയിരുത്തപ്പെടുന്ന പ്രശ്നങ്ങൾ അങ്ങനെ അല്ലെന്നും മറ്റു പലരും അനുഭവിക്കുന്നതാണെന്നുമുള്ള കാഴ്ചപ്പാട് കോടിയേരിയെ  മറ്റു പലരിലും നിന്ന് എപ്പോഴും വേറിട്ടുനിർത്തി.

പാർട്ടിയിലും അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ നയം. ആരെയും ഒറ്റപ്പെടുത്തി മാറ്റിനിർത്തിയില്ല. വിഭാഗീയതയുടെ രൂക്ഷതയും ഏറ്റുമുട്ടലും പാർട്ടിയിലെ പലരുടെയും ഭാവി നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് കോടിയേരി ഉത്കണ്ഠാകുലനായിരുന്നു. 

മലപ്പുറം സമ്മേളനത്തിൽ വിഎസ് പക്ഷത്തു നിന്ന് മത്സരിച്ച 12 പേരെ അടിയറവു പറയിപ്പിച്ചതോടെയാണ് പാർട്ടി പിണറായിയുടെ കയ്യിലായത്. അന്നു പിണറായി വിഭാഗത്തിന്റെ സേനാനായകൻ തന്നെയായിരുന്നു കോടിയേരി. പക്ഷേ, മത്സരം സംഘടിപ്പിച്ചതിന്റെ പേരിൽ ആ 12 പേരുടെ ‘കരിയർ’ എന്താകുമെന്ന് ചിലരോടെങ്കിലും അദ്ദേഹം പരിതപിച്ചു. അവരിൽ ചിലരുടെ പേര് എടുത്തുപറഞ്ഞ് നാളെ അവർ പാർട്ടിയുടെ നേതൃനിരയിലേക്കു വരാൻ അർഹരാണെന്നു നിരീക്ഷിച്ചു. പക്ഷം ഉള്ളപ്പോൾ തന്നെ എതിർപക്ഷത്തോടും കോടിയേരിക്കു കരുതലുണ്ടായി. വിഎസ് പക്ഷം കൊടി താഴ്ത്താൻ നിർബന്ധിതമായ ശേഷം അക്കൂട്ടത്തിൽപെട്ടവരെയും ചേർത്തുപിടിച്ച് പാർട്ടിയിൽ വർധിച്ച ഐക്യാന്തരീക്ഷം ഉറപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചത് ഈ സന്മനോഭാവമാണ്. വിഭാഗീയത കൊടികുത്തിയ നാളുകളിൽ വിഎസ് പക്ഷത്തിന്റെ കോട്ടയായ  കൊല്ലത്ത് അദ്ദേഹത്തിന്റെ ശക്തയായ വക്താവായിരുന്നു ജെ.മേഴ്സിക്കുട്ടിയമ്മ. ഒന്നാം പിണറായി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയ മേഴ്സിക്കുട്ടിയമ്മയെ ആശ്ലേഷിച്ചാണ് കോടിയേരി സ്വീകരിച്ചത്.

മാധ്യമങ്ങളുമായി ചങ്ങാത്തം

സഖാക്കളോട് സ്നേഹത്തോടെ സംസാരിക്കുമ്പോൾ തന്നെ ശാസനകൾക്ക് ഒരു മയവും അദ്ദേഹം കാണിച്ചിരുന്നില്ല. പാർട്ടി കമ്മിറ്റികളിൽ ശക്തവും ദൃഢവുമായ സ്വരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേത്. രോഗത്തിന്റെ മൂർധന്യത്തിൽ പോലും അതിന് മാറ്റം ഉണ്ടായില്ല. അർബുദത്തെ വകവയ്ക്കാതെ ഒടുവിൽ പങ്കെടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിലും കോടിയേരി തന്റെ ചുമതലകൾ കൃത്യമായി നിർവഹിച്ചു. ‘അദ്ദേഹത്തിന്റെ ശബ്ദത്തിന് പഴയ ഗാംഭീര്യം ഉണ്ടായില്ല. പക്ഷേ നിലപാടുകളെയോ വാക്കുകളെയോ ആ തളർച്ച ഒട്ടും ബാധിച്ചിരുന്നില്ല’–ആ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ഒരു സെക്രട്ടേറിയറ്റ് അംഗം പറഞ്ഞു. വാർത്താ സമ്മേളനം വിളിച്ച് തീരുമാനങ്ങൾ പറയുക എന്ന സെക്രട്ടറിയുടെ ചുമതലയും ആ കമ്മിറ്റിക്കു ശേഷം അദ്ദേഹം  പൂർത്തിയാക്കി. തുടക്കത്തിൽ ശബ്ദം നേർത്തതായിരുന്നു. മെല്ലെ മെല്ലെ, കോടിയേരി ഫോമിലെത്തി. എല്ലാ അവശതകൾക്കിടയിലും  പതിവു ചിരി വിടർന്നു. 

മാധ്യമങ്ങളെ ഇത്ര ഫലപ്രദമായി സമീപിച്ച മറ്റൊരു സിപിഎം നേതാവ് ഇല്ല. മലപ്പുറത്തു പാർട്ടി  തീച്ചുളയിൽ നിൽക്കുമ്പോൾ ഓരോ ദിവസവും മാധ്യമങ്ങളോട് സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചതു കോടിയേരിയായിരുന്നു. വിഎസ്–പിണറായി പക്ഷങ്ങളുടെ ഏറ്റുമുട്ടൽ ഉറപ്പെന്ന പ്രതീതി ഉയർന്ന ആ ഘട്ടത്തിലും ആ പിരിമുറുക്കമൊന്നും ഒട്ടും ഏശാതെ  കോടിയേരി മാധ്യമങ്ങളെ നേരിട്ടു. എതിരാളികൾക്കും വിമർശനം ഉന്നയിക്കാൻ കഴിയാത്ത പാടവത്തോടെ പാർട്ടി നിലപാടുകൾ വ്യക്തമാക്കി. ആലപ്പുഴ സമ്മേളനത്തിൽ വിഎസ് ഇറങ്ങിപ്പോയശേഷം നടത്തിയ വാർത്താ സമമേളനം ‘ക്ലാസിക്’ എന്ന ഗണത്തിൽപെടുത്താവുന്നതായി. വിഎസിന് വ്യക്തിപരമായി നോവുന്ന ഒരു വാക്ക് പോലും കോടിയേരിയിൽ നിന്ന് ഉണ്ടായില്ല. എന്നാൽ, പാർട്ടി സമ്മേളനം ബഹിഷ്കരിക്കുക എത്രമേൽ വലിയ അച്ചടക്ക ലംഘനമാണെന്ന് അതിന്റെ എല്ലാ ഗൗരവവും ഉൾക്കൊണ്ട് പറയുകയും ചെയ്തു.

ശത്രുവും മിത്രം

ആലപ്പുഴയിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കോടിയേരി പറഞ്ഞു. ‘തിരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്യാം. എന്നാൽ, സംഘടനാരംഗത്തെ പ്രവർത്തനമേ ശാശ്വതമായിട്ടുള്ളൂ. പാർട്ടി പ്രവർത്തനത്തോട് ഒരുകാലത്തും ഞാൻ വീഴ്‌ച കാണിക്കാൻ ശ്രമിച്ചിട്ടില്ല.’ ‌

ബ്രാഞ്ച്, ലോക്കൽ സെക്രട്ടറി പദത്തിൽ തുടങ്ങിയതാണ് ഈ പ്രയാണം. പിണറായിക്കും ടി. ഗോവിന്ദന്റെ ഇടക്കാല നേതൃത്വത്തിനും ശേഷം 36–ാം വയസ്സിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പദമേറ്റതോടെ യഥാർഥ ചൂട് കോടിയേരി ബാലകൃഷ്‌ണൻ അനുഭവിച്ചുതുടങ്ങി. കണ്ണൂർ തിളച്ചുമറിഞ്ഞ കാലം. കൂത്തുപറമ്പു വെടിവയ്‌പ്, നിരന്തരമായ ആർഎസ്‌എസ് - സിപിഎം സംഘട്ടനങ്ങൾ, സുധീഷ് വധം, നാൽപ്പാടി വാസു വധം... കണ്ണൂരിലെ പാർട്ടിയെ ആ സന്നിഗ്ധ ഘട്ടത്തിൽ  നയിച്ചതിനെക്കുറിച്ചും കോടിയേരി പറഞ്ഞു. ‘ആ ആറുവർഷം തികച്ചും സംഭവബഹുലമായിരുന്നു. ഒട്ടേറെ അനുഭവങ്ങൾ എനിക്കു നൽകിയ കാലം.’

ശത്രുവിനെയും പൂർണമായും ശത്രുവായി മുദ്രകുത്തുന്ന രീതിയില്ല എന്നതാണു കോടിയേരിയുടെ വലിയ പ്രത്യേകത. അവർക്കും നാളെ ഇണങ്ങിവരാനുള്ള ഒരു പഴുത് അദ്ദേഹം ഇട്ടേക്കും. ഒരു സഖാവു തന്നെ വന്നു കണ്ടു മറ്റൊരാളിൽ ഒരു കുറ്റം ആരോപിച്ചാൽ അതു ചാർത്തപ്പെട്ടയാളിൽ ഒരു ഗുണം ഉള്ളതുകൊണ്ടാണ് എന്നാണു കോടിയേരി ആദ്യം ചിന്തിക്കുക. സാധ്യമായത്ര അന്വേഷണം നടത്തിയശേഷമേ അക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തൂ. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഒരു മാർദവവും ഇല്ലാതെ സംസാരിക്കുമ്പോഴും അവരോടെല്ലാം വ്യക്തിപരമായ സൗഹൃദം ഊട്ടിയുറപ്പിച്ചു. അതേ സമയം, പാർട്ടിക്ക് അരോചകമായ തലത്തിലേക്ക് ആ സൗഹൃദങ്ങൾ വളർത്താതിരിക്കാനുള്ള ജാഗ്രതയും കാട്ടി.

കുടുംബം അദ്ദേഹത്തിൽ അമിത സ്വാധീനം ചെലുത്തുന്നു എന്നതായിരുന്നു എക്കാലത്തും കോടിയേരി കേട്ട വിമർശനം. വീട്ടിലും ആഭ്യന്തരമന്ത്രി ആകണമെന്ന് അദ്ദേഹത്തോട് ഉപദേശിച്ചവരുണ്ട്. എന്നാൽ, തികച്ചും സ്നേഹസമ്പന്നനായ കുടുംബനാഥനായിരുന്നു കോടിയേരി. ഭാര്യ വിനോദിനിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ അവർ ഒരുമിച്ചുള്ളപ്പോൾ മറ്റുള്ളവർക്കും മനസ്സിലാകുമായിരുന്നു. വാട്സാപ് പ്രൊഫൈലിലെ ഒടുവിലത്തെ ചിത്രത്തിലും വിനോദിനിയെ ചേർത്തുനിർത്തുന്ന കോടിയേരിയെ കാണാം. 

പ്രസന്നത പൊതുവിൽ കൈമുതലാക്കിയ അദ്ദേഹം ചിലപ്പോൾ ദേഷ്യത്തിലുമാകും. മുഷ്ടികൾ പരസ്പരം ഇടിച്ചുകൊണ്ടിരിക്കുന്നതു കണ്ടാൽ കോടിയേരി രോഷാകുലനാണെന്നു മറ്റുള്ളവർ മനസ്സിലാക്കിക്കൊള്ളണം. പാർട്ടിയിൽ പക്ഷേ, സംയമനത്തിന്റെയും ശാന്തതയുടെയും കാലം മാത്രം പ്രദാനം ചെയ്താണ് കോടിയേരി വിടവാങ്ങുന്നത്.

Content Highlights: Kodiyeri Balakrishnan, Remembering Kodiyeri Balakrishnan, Communist Party of India Marxist CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com