ADVERTISEMENT

തിരുവനന്തപുരം∙ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കേരളത്തിൽ പ്രത്യേക പദ്ധതി. മത്സ്യബന്ധന വലയിൽ ആകസ്മികമായി കുടുങ്ങുന്ന തിമിംഗല സ്രാവുകളെ രക്ഷപ്പെടുത്തുക, മരണം കുറയ്ക്കുക എന്നിവയാണ് മുഖ്യലക്ഷ്യം. ഇവയെ വല മുറിച്ച് രക്ഷപ്പെടുത്തുമ്പോൾ  മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന നഷ്ടം നികത്താനും പദ്ധതി ലക്ഷ്യമിടുന്നു. 

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവിനെ സംരക്ഷിക്കുന്നതിനുള്ള ബോധവൽക്കരണത്തിനായി കടൽ മത്സ്യത്തൊഴിലാളികളെയും ഗ്രാമീണ സമൂഹങ്ങളെയും വിദ്യാർ‍ഥികളെയും ബന്ധിപ്പിക്കുക എന്നതാണ് ‘സേവ് ദ് വെയ്ൽ ഷാർക്ക് ക്യാംപെയ്നി’ലൂടെ ലക്ഷ്യമിടുന്നത്. വനം വകുപ്പ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, കംപ്യൂട്ടർ സോഫ്റ്റ്‍വെയർ നിർമാണ കമ്പനിയായ ഒറക്കിൾ എന്നിവയുടെ സഹകരണത്തോടെയാണ് കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷം നീളുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. നാളെ തിരുവനന്തപുരത്താണ് പദ്ധതിക്കു തുടക്കമിടുക. 

ദേശാടന ഇനത്തിൽപെട്ട തിമിംഗല സ്രാവ് പ്രജനനത്തിനായി ഒക്ടോബർ മുതൽ മാർച്ച് വരെ മാസങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എത്തുന്നുണ്ട്. ഇന്ത്യയിൽ ഗുജറാത്തിലാണ്  കൂടുതലായി കാണപ്പെടുന്നത്. കർണാടക–കേരള–ലക്ഷദ്വീപ് തീരങ്ങളിലും സാന്നിധ്യമുണ്ട്. 

മനഃപൂർവവും അല്ലാതെയും തിമിംഗല സ്രാവുകളെ പിടികൂടുന്ന സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് തിമിംഗല സ്രാവ് സംരക്ഷണത്തിനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പദ്ധതി തയാറാക്കിയത്. രണ്ടു ദശാബ്ദം മുൻപ് ഗുജറാത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. അറബിക്കടലിൽ 900 തിമിംഗല സ്രാവുകളെ മത്സ്യത്തൊഴിലാളികൾ വിട്ടയച്ചതു പദ്ധതിയുടെ വിജയമാണ്. 2017ൽ കേരളത്തിൽ ബോധവൽക്കരണം ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് പാതിവഴിയിലായി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മത്സ്യബന്ധന വലകളി‍ൽ കുടുങ്ങിയ 6 തിമിംഗല സ്രാവുകളെ കടലിലേക്കു തിരിച്ചയച്ചിരുന്നു. 

ഏകദേശം 18 മീറ്റർ നീളവും 21 ടൺ വരെ ഭാരവുമാണ് തിമിംഗല സ്രാവിന്. ഉഷ്ണമേഖല, ചൂടുള്ള മിതശീതോഷ്ണ സമുദ്രങ്ങളിൽ ഇവ വ്യാപകമാണ്.

English Summary: Project to protect whales 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com