‘അയാളെന്നെ കൊല്ലാൻ തീരുമാനിച്ചു വന്നതാണ്’: ഭർത്താവിന്റെ ആക്രമണത്തിൽ കൈ അറ്റുപോയ വിദ്യ

Mail This Article
കലഞ്ഞൂർ (പത്തനംതിട്ട) ∙ ‘വാതിൽ തുറക്കുമ്പോൾ ചോരയുടെ മണമാണെന്ന് അമ്മ പറയും. ആ വീട്ടിൽ കയറാൻ എനിക്ക് പേടിയാണ്’ തുന്നിച്ചേർത്ത കൈകളുയർത്തി വിദ്യ ഇതു പറയുമ്പോൾ കേൾക്കുന്നവരുടെ ഉള്ളൊന്നു പിടയും. അയാളെന്നെ കൊല്ലണമെന്നു തീരുമാനിച്ചു വന്നതാണ്, നീളമുള്ള അറ്റം വളഞ്ഞു കൂർത്ത വാളു കൊണ്ടാണ് എന്നെയും അച്ഛനെയും വെട്ടിയത്. എന്റെ മുഖത്തൊഴിക്കാൻ ഒരു കന്നാസ് ആസിഡും കരുതിയിരുന്നു– വിദ്യ പറയുന്നു.
സെപ്റ്റംബർ 17നാണ് കലഞ്ഞൂർ ചാവടിമലയിൽ എസ്. വിദ്യയുടെ (26) ഇടതു കൈ ഭർത്താവ് സന്തോഷ് കുമാർ (35) വെട്ടിമാറ്റിയത്. 5 വർഷമായി ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ വിദ്യ കലഞ്ഞൂരെ തന്റെ വീട്ടിലിരുന്ന് അച്ഛനൊപ്പം ടിവി കാണുമ്പോഴാണു രാത്രി ഏഴേമുക്കാലോടെ അക്രമം ഉണ്ടാകുന്നത്. ചികിത്സയിലായിരുന്ന വിദ്യ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടു. ഇപ്പോൾ വല്യമ്മ അംബുജാക്ഷിയുടെ വീട്ടിലാണുള്ളത്.
അക്രമത്തിനിടയിൽ ഇടംകൈ മുറിഞ്ഞു തൂങ്ങിയത് വിദ്യ ആദ്യം അറിഞ്ഞിരുന്നില്ല. എല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു. ഗണേഷ് കുമാർ എംഎൽഎയെ വിവരമറിയിച്ചതിനെ തുടർന്ന് മന്ത്രി വീണാ ജോർജ് ഇടപെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയപ്പോൾ മന്ത്രിയുടെ നിർദേശപ്രകാരം ഡോക്ടർമാർ കാത്തിരിപ്പുണ്ടായിരുന്നു. രാത്രി 12.30 ന് ശസ്ത്രക്രിയ നടത്തി. അറ്റുപോയ കൈ തുന്നിച്ചേർത്ത മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് എന്റെ ദൈവം– വിദ്യ പറഞ്ഞു. കൈയുടെ സ്പർശന ശേഷി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യയും കുടുംബവും.
English Summary: Lady attacked by husband talks