യാത്രകളെ സ്നേഹിച്ച ദിയ; ഏകമകളുടെ വേര്‍പാടില്‍ തകര്‍ന്ന് സിജിയും രാജേഷും
Mail This Article
മുളന്തുരുത്തി ∙ ദിയയുടെ മൃതദേഹം തുരുത്തിക്കരയിലെ വീട്ടിൽ നിലവിളക്കിനു മുന്നിൽ കിടത്തിയപ്പോൾ അമ്മ സിജി തളർന്നു വീണു. വീട്ടിലെ തറയിൽ കിടത്തിയ മകളുടെ ദേഹം പുണർന്നു പൊട്ടിക്കരഞ്ഞ സിജിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ബുദ്ധിമുട്ടി.
ഏകമകളുടെ വേർപാട് അച്ഛൻ രാജേഷിനും അമ്മ സിജിക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. പഠനത്തിലും കലയിലും മിടുക്കിയായിരുന്നു വീട്ടുകാരുടെ മാളു. ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിലാണ് മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15)
രാജേഷും സിജിയും ചേർന്നാണു ബുധനാഴ്ച മകളെ യാത്രയാക്കാൻ പോയത്. ഭക്ഷണം കഴിക്കാൻ ബസ് നിർത്തിയപ്പോഴും വീട്ടിലേക്കു വിളിച്ചു. ദിയ മൊബൈലിൽ അയച്ച സെൽഫിയും കണ്ട ശേഷമാണു വീട്ടുകാർ ഉറങ്ങാൻ കിടന്നത്. എന്നാൽ, പുലർച്ചെ ദുരന്ത വാർത്തയെത്തി. ദിയയുടെ സംസ്കാരം രാത്രി മുളന്തുരുത്തി സ്വർഗീയം പൊതുശ്മശാനത്തിൽ നടത്തി.
ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്.
English Summary: Vadakkencherry Accident death