ADVERTISEMENT

തൃശൂർ ∙ ‘ കൂടുതൽ ദുഃഖിക്കുന്നതു നിർത്തൂ.. ഐ ആം എ സൂപ്പർ ഹീറോ...’ മരണമുറപ്പിച്ച് ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ മുന്നാസ് എഴുതിയതു കണ്ണീരൊഴുക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന വാക്കുകൾ. ആശുപത്രിക്കിടക്കയിൽനിന്നു ടിഷ്യു പേപ്പറിൽ എഴുതി നൽകിയ ഇരുപത്തഞ്ചോളം കുഞ്ഞുകത്തുകളിലെ പ്രത്യാശകളിൽ ബന്ധുക്കൾ ദുഃഖം മറന്നു. വാലന്റൈൻസ് ദിന കാർഡ് പോലുള്ളൊരു ചരമപ്പരസ്യം ഇന്നലത്തെ ‘മലയാള മനോരമ’യിൽ നൽകി മുന്നാസിന്റെ കുടുംബം പറഞ്ഞു: മരണം ദുഃഖിക്കാൻ മാത്രമുള്ളതല്ല സുഹൃത്തേ...

munnas-letter
മുന്നാസ് ഐസിയുവിൽ കഴിയുമ്പോൾ ടിഷ്യു പേപ്പറിൽ എഴുതിയ കത്തുകളിലൊന്ന്.

ഒല്ലൂർ മൊയലൻ വീട്ടിൽ ജോസ് റെയ്നി (മുന്നാസ് – 25) ആണു 3 വർഷം ബ്രെയിൻ ട്യൂമറിനെയും തലയോട്ടി തുറന്നുള്ള 2 ശസ്ത്രക്രിയകളെയും കീമോ– റേഡിയേഷൻ ചികിത്സകളെയും പുഞ്ചിരിയോടെ നേരിട്ടു വിടവാങ്ങിയത്. കോവിഡ് കാലത്താണു ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ആൽപ്സ് പർവതമടക്കം കയറിയിട്ടുള്ള മുന്നാസ്, രോഗമറിഞ്ഞതിനുശേഷവും യാത്രകൾക്കു പോയി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുശേഷം ഇടതുഭാഗം തളർന്നു. യാത്ര മുടങ്ങിയെങ്കിലും പുഞ്ചിരി മാഞ്ഞില്ല.

ശസ്ത്രക്രിയയ്ക്ക് നഴ്സുമാർ തലമുടി വടിച്ചുനീക്കുമ്പോൾ, ചിരിച്ചുകൊണ്ടു സെൽഫി എടുത്ത് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചു. ചികിത്സിച്ച ‍ഡോക്ടർക്കും ഫിസിയോതെറപ്പിസ്റ്റിനും അടക്കം ടിഷ്യു പേപ്പറിൽ കത്തുകൾ കൈമാറി. അവസാനത്തെ കുറിപ്പ് ഇങ്ങനെ: ‘ ‍നിങ്ങളോടൊപ്പം ‘ചിൽ’ ആവാൻ ഞാൻ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വർഗത്തിൽ ‘ചില്ലിങ്’ ആണ്. ഡോണ്ട് വറി!’

English Summary: Cancer patient inspiring last letters 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com