ADVERTISEMENT

കാട്ടാക്കട ‌(തിരുവനന്തപുരം) ∙ 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ കേസിൽ 22 വർഷത്തെ ജയിൽ വാസത്തിനു ശേഷം പ്രതി മണിച്ചൻ (66) മോചിതനായി. ചിറയിൻകീഴ് കൂന്തള്ളൂർ പട്ടരു മഠത്തിൽ മണിച്ചൻ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് നെയ്യാറിനടുത്ത് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണു പുറത്തിറങ്ങിയത്. മകനും സഹോദരനും എസ്എൻഡിപി യോഗം ഭാരവാഹികളും അദ്ദേഹത്തെ കൊണ്ടുപോകാൻ എത്തി.

കേസ് പരിഗണിച്ച കീഴ്ക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ മണിച്ചൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിഴ ഈടാക്കാതെ അടിയന്തരമായി മോചിപ്പിക്കാൻ 3 ദിവസം മുൻപ് കോടതി ഉത്തരവു നൽകുകയായിരുന്നു.

മണിച്ചനൊപ്പം ശിക്ഷ അനുഭവിച്ചിരുന്ന സഹോദരങ്ങൾ 6 മാസം മുൻപേ മോചിതരായി. മോചന ഉത്തരവ് വ്യാഴം രാത്രി എട്ടരയോടെ ജയിലിൽ ലഭിച്ചു. ഇന്നലെ രാവിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ വിഷമദ്യദുരന്തം 2000 ഒക്ടോബർ 21 ന് ആയിരുന്നു. മണിച്ചൻ ജയിൽ മോചിതനാകുന്നതും വീണ്ടുമൊരു ഒക്ടോബർ 21 ന്. മണിച്ചൻ നൽകിയ ചാരായം കൊല്ലം കല്ലുവാതുക്കൽ സ്വദേശിനി ഹയറുന്നീസയാണ് വിൽപന നടത്തിയതും 31 പേരുടെ മരണത്തിനിടയാക്കിയതും.

മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

6 പേർക്ക് കാഴ്ച നഷ്ടമായി. അഞ്ഞൂറിലേറെ പേർ ചികിത്സ തേടി. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ കൊച്ചനിയൻ, വിനോദ് എന്നിവരുൾപ്പെടെ 26 പ്രതികളെ കോടതി ശിക്ഷിച്ചു. മണിച്ചനടക്കം 13 പേർക്ക് ജീവപര്യന്തം ശിക്ഷയാണ് നൽകിയത്. മണിച്ചന് 43 വർഷത്തെ തടവുകൂടി വിധിച്ചെങ്കിലും പിന്നീട് ഇളവുനൽകി. 2008 ൽ മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും 10 വർഷത്തെ കഠിനതടവിനു വിധിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 ൽ ഹയറുന്നീസ കരൾരോഗം പിടിപെട്ടു മരിച്ചു.

മണിച്ചനു ശിക്ഷായിളവു നൽകാൻ 2017 ൽ സർക്കാർ നീക്കം നടത്തിയെങ്കിലും ഉപേക്ഷിച്ചു. 2020 ൽ മണിച്ചനെ വിട്ടയയ്ക്കാനുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മോചനം സാധ്യമായത്. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ വൈകിയതോടെ മോചനം പിന്നെയും വൈകി.

പണമടച്ചില്ലെങ്കിൽ 22 വർഷവും 9 മാസവും കൂടി ജയിലിൽ തുടരണമെന്ന നിലപാടും സർക്കാർ സ്വീകരിച്ചു. ഈ തുക ദുരന്തത്തിലെ ഇരകൾക്കു നൽകാനാകുമെന്നും സർക്കാർ വാദിച്ചു. ഭീമമായ തുക കെട്ടിവയ്ക്കാനാകില്ലെന്നു കാണിച്ച് മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയും തുക ഒഴിവാക്കി മോചനം നൽകാൻ കോടതി നിർദേശം നൽകുകയുമായിരുന്നു.

മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ മാസപ്പടി ഡയറി

മണിച്ചന്റെ ഗോഡൗണിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത മാസപ്പടി ഡയറി കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കി. ഡയറിയിലെ നേതാക്കളുടെ പേരുകൾ സിപിഎമ്മിനെ പിടിച്ചു കുലുക്കി. സിപിഐയുടെ വനിതാ നേതാവും പ്രതിക്കൂട്ടിലായി. വിഷമദ്യദുരന്തം അന്വേഷിച്ച വി.പി.മോഹൻകുമാർ കമ്മിഷന്റെ റിപ്പോർട്ടിലും നേതാക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു. സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും പുറത്തുവന്നു. വിജിലൻസ് റിപ്പോർട്ടിൽ സിപിഎമ്മിന്റെ 2 നേതാക്കളുടെയും സിപിഐയുടെ വനിതാ നേതാവിന്റെയും പേരുകൾ ഉണ്ടായിരുന്നു.പക്ഷേ, പല ഉന്നതരെയും പിന്നീട് വിജിലൻസ് കോടതി വെറുതേ വിട്ടു.

ശിക്ഷ കഴിഞ്ഞു തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്നു പുറത്തേക്കു വരുന്ന മണിച്ചൻ. ചിത്രം: മനോരമ
ശിക്ഷ കഴിഞ്ഞു തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്നു പുറത്തേക്കു വരുന്ന മണിച്ചൻ. ചിത്രം: മനോരമ
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ.
മണിച്ചൻ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ. (ചിത്രം: മനോരമ)

English Summary: Kalluvathukkal Hooch Tragedy: Manichan released from Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com