ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണ കള്ളക്കടത്തു കേസിൽ, സർക്കാരിലെ പ്രമുഖരെ സംരക്ഷിക്കാനുള്ള നീക്കം സംസ്ഥാനത്തു നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും പ്രതികളെ ഭീഷണിപ്പെടുത്തുന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ആവർത്തിച്ചും തുടർവിചാരണ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ആവശ്യത്തിലുറച്ചുമാണ് ഇഡിയുടെ സത്യവാങ്മൂലം.

ആവശ്യം നവംബർ 3നു ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണിത്. കേസ് മാറ്റുന്നതിനെ എതിർത്ത്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ക്രിമിനൽ നടപടി ചട്ടത്തിലെ 164–ാം വകുപ്പുപ്രകാരം മജിസ്ട്രേട്ടിനു മുന്നിൽ സ്വപ്ന സുരേഷ് രഹസ്യമൊഴിയാണ് നൽകിയത്. ഇതു രാഷ്ട്രീയപ്രേരിതമാണെന്നു പറയാനാകില്ല. സ്വർണം പിടിച്ചെടുത്തതിനു പിന്നാലെ, അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതിയതു ഗൂഢഉദ്ദേശ്യത്തോടെയാണ്. 

പലതും മറച്ചുവയ്ക്കാനും വിശ്വാസ്യത വർധിപ്പിക്കാനും കത്തെഴുതിയെങ്കിലും അന്വേഷണത്തെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല. മാത്രമല്ല, തടസ്സപ്പെടുത്താൻ അധികാരം ദുരുപയോഗം ചെയ്തു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസെടുക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്– സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ തലത്തിൽ ഇടപെടലുണ്ടായെന്നു വ്യക്തമാക്കുന്ന കാര്യങ്ങളും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനാൽ വിചാരണ ന്യായപൂർണമാകില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ഏജൻസിക്കെതിരെ തന്നെ സർക്കാർ സംവിധാനം ഉപയോഗിക്കപ്പെട്ടു, ഏറെ സ്വാധീനമുള്ള ഉന്നതൻ പ്രതിയാണ്, കെട്ടിച്ചമച്ച ആരോപണങ്ങൾ അന്വേഷണ ഏജൻസിക്കെതിരെ ഉന്നയിച്ചു, നീതിയുക്തമായ വിചാരണ ഉറപ്പാക്കണം തുടങ്ങിയവയാണ് കോടതി മാറ്റത്തിനായി ഇഡി ഉന്നയിച്ചിരിക്കുന്ന മറ്റു കാരണങ്ങൾ.

∙ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നു

ഇഡിയുടെ സത്യവാങ്മൂലത്തിൽ നിന്ന്:

∙ മുഖ്യമന്ത്രിയുടെ പേരു പറയിക്കാൻ പ്രധാന പ്രതിയെ നിർബന്ധിച്ചെന്നു സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിത പൊലീസ് പറഞ്ഞതു തെറ്റായ ആരോപണമാണ്.

∙ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതികളെ സ്വാധീനിക്കാനും സർക്കാർ സംവിധാനം ഉപയോഗിച്ചു വ്യാജ തെളിവുകളുണ്ടാക്കാനും ശിവശങ്കർ ശ്രമിക്കുന്നു. കേസിൽ ഉടനീളം ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. മൂന്നാം പ്രതി സന്ദീപ് നായർ മൊഴി മാറ്റിയതിലും ദുരൂഹതയുണ്ട്.

English Summary: Enforcement Directorate on gold smuggling case Trial Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com