ADVERTISEMENT

കണ്ണൂർ∙ കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിക്കു (54) നാടിന്റെ യാത്രാമൊഴി. വി.എസ്.അച്യുതാനന്ദനെതിരെ 2001ൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിലും 2009ൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എം.ബി.രാജേഷിനെതിരെയും വീറുറ്റ മത്സരം കാഴ്ചവച്ചതിലൂടെ ശ്രദ്ധേയനായ കോൺഗ്രസ് നേതാവാണു സതീശൻ പാച്ചേനി. 

നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകരുടെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെയും സാന്നിധ്യത്തിൽ പയ്യാമ്പലത്ത് മകൻ ജവഹർ, സതീശൻ പാച്ചേനിയുടെ ചിതയ്ക്കു തീ കൊളുത്തി. 

പക്ഷാഘാതം മൂലം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിലായിരുന്ന സതീശൻ പാച്ചേനി വ്യാഴാഴ്ച പതിനൊന്നരയോടെയാണ് അന്തരിച്ചത്. ഇന്നലെ രാവിലെ ഡിസിസി ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. 

പ്രമുഖ രാഷ്ട്രീയ നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന്, വിലാപയാത്രയായി പയ്യാമ്പലത്തെത്തിക്കുകയായിരുന്നു. സംസ്കാരത്തിനു ശേഷം പയ്യാമ്പലത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു. കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിച്ചു. സതീശൻ പാച്ചേനിയുടെ ഭാര്യ റീനയെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി, പാർട്ടി എന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി.

പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസ് വീട് നൽകും

അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിനു ‘കോൺഗ്രസ് വില്ല’ എന്ന പേരിൽ വീടു നിർമിച്ചു നൽകുമെന്നും ബാധ്യതകൾ തീർക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘സ്വന്തം വീടു വിറ്റ പണം കൊണ്ടാണു സതീശൻ പാച്ചേനി, ഡിസിസി ഓഫിസിനുള്ള പണം കണ്ടെത്തിയിരുന്നത്. അതിനാൽ തന്നെ പാച്ചേനിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ട്.’ പയ്യാമ്പലത്തു ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ കെ.സുധാകരൻ പറഞ്ഞു. 

കണ്ണൂർ പള്ളിക്കുന്നിൽ വാടകവീട്ടിലാണു സതീശൻ പാച്ചേനി താമസിച്ചിരുന്നത്. തളിപ്പറമ്പിലെ വീടു വിറ്റു കിട്ടിയ പണത്തിൽ നിന്ന് 30 ലക്ഷം രൂപ, ഡിസിസി ഓഫിസ് നിർമാണം പൂർത്തിയാക്കാൻ ഡിസിസി പ്രസിഡന്റായിരിക്കെ സതീശൻ പാച്ചേനി ചെലവിട്ടിരുന്നു. പിന്നീട് ഈ തുക ഡിസിസി, സതീശൻ പാച്ചേനിക്കു തിരിച്ചു നൽകുകയായിരുന്നു.

Content Highlight: Satheesan Pacheni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com