ADVERTISEMENT

കോഴിക്കോട്∙ പന്ത്രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ പാലേരിയിൽ നിന്ന് കോട്ടൂരിലേക്ക്. പാലേരിയിൽ ജനിച്ച് കോട്ടൂരിൽ അവസാനകാലം ചെലവിട്ട ടി.പി.രാജീവന്റെ എഴുത്തിൽ ഈ ഗ്രാമങ്ങളും അവിടുത്തെ ജീവിതവും നിറഞ്ഞുനിന്നു. പാലേരി രാജീവന്റെ അച്ഛന്റെ വീടാണ്. കോട്ടൂർ അമ്മയുടേതും. ഈ രണ്ടു ഗ്രാമങ്ങളിലായിരുന്നു ബാല്യകാലം.

രണ്ടു ഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും ഐതിഹ്യങ്ങളും വായിച്ചും കേട്ടുമറിഞ്ഞ രാജീവന്റെ രണ്ടു നോവലുകളും ആ ഗ്രാമങ്ങളെക്കുറിച്ചായിരുന്നു; പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ.കോട്ടൂർ; എഴുത്തും ജീവിതവും. അവയ്ക്ക് സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ചലച്ചിത്രഭാഷ്യം ആ ഗ്രാമങ്ങളെയും അവിടുത്തെ കഥാപാത്രങ്ങളെയും കൂടുതൽ ജനകീയമാക്കി. പാലേരി മാണിക്യത്തിൽ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം. രണ്ടാമത്തെ നോവൽ ‘ഞാൻ’ എന്ന പേരിൽ സിനിമയായപ്പോൾ കെ.ടി.എൻ.കോട്ടൂർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദുൽഖർ സൽമാനും. 

tp-rajeevan-1
ടി.പി.രാജീവന്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ. ചിത്രം: എം.ടി.വിധുരാജ്∙മനോരമ

രണ്ടു ഭാഷകളിൽ ഒരു പോലെ

ഇംഗ്ലിഷും മലയാളവും അനായാസം കൈകാര്യം ചെയ്തിരുന്ന രാജീവൻ രണ്ടു ഭാഷകളിലും കവിതകളും നോവലുകളും എഴുതി. സ്വന്തം കൃതികൾ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ ആദ്യമെഴുതിയത് ഇംഗ്ലിഷിലായിരുന്നു– എ മിഡ്നൈറ്റ് മർഡർ സ്റ്റോറി’ എന്ന പേരിൽ. പിന്നീടത് മലയാളത്തിലേക്കു മാറ്റി. കെ.ടി.എൻ.കോട്ടൂർ ആദ്യമെഴുതിയത് മലയാളത്തിൽ. പിന്നീട് അത് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. ഇംഗ്ലിഷിൽ 3 കവിതാ സമാഹാരങ്ങളും മലയാളത്തിൽ 6 കവിതാ സമാഹാരങ്ങളും. പ്രണയത്തെക്കുറിച്ചുള്ള 100 കുറുങ്കവിതകളുമായി പുറത്തിറങ്ങിയ പ്രണയശതകം എന്ന സമാഹാരത്തിൽ ഒരേ കവിതകൾ മലയാളത്തിലും ഇംഗ്ലിഷിലുമുണ്ട്. ഏത് ഏതിന്റെ വിവർത്തനമെന്ന് കണ്ടെത്തുക അസാധ്യം.  മലയാള പത്രങ്ങളിൽ ലേഖനങ്ങളും ഇംഗ്ലിഷ് പത്രത്തിൽ കോളവുമെഴുതി. 

tp-rajeevan
ടി.പി.രാജീവന്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ. ചിത്രം: എം.ടി.വിധുരാജ്∙മനോരമ

അനീതികൾക്കെതിരെ

സമൂഹത്തിലെ തെറ്റുകൾക്കെതിരെ രാജീവൻ നിരന്തരം ശബ്ദമുയർത്തി. കാലിക്കറ്റ് വാഴ്സിറ്റിയിൽ റാങ്ക് പട്ടിക അട്ടിമറിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിആർഒ ആയി നിയമനം നേടിയ രാജീവൻ സർവകലാശാലയിലെ ക്രമക്കേടുകൾക്കെതിരെ എഴുത്തിലൂടെ പ്രതികരിച്ചത് അധികാരികളെ ചൊടിപ്പിച്ചു. ഉത്തരാധുനികതയുടെ സർവകലാശാലാ പരിസരം എന്ന ലേഖനവും കുറുക്കൻ എന്ന കവിതയും ടി.പി. രാജീവനെ കാലിക്കറ്റ് സർവകലാശാലയിലെ സിപിഎം അനുകൂല സർവീസ് സംഘടനയ്ക്കും വൈസ് ചാൻസലറായിരുന്ന കെ.കെ.എൻ. കുറുപ്പിനും അനഭിമതനാക്കി. ശമ്പളം വെട്ടിക്കുറയ്ക്കാനും തരം താഴ്ത്താനും നീക്കങ്ങളുണ്ടായി. നാലു വർഷം മുൻപ് സ്വന്തം നാട്ടിലെ അനധികൃത ക്വാറിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ വധഭീഷണിയുണ്ടായി. 

അച്ഛൻ ചൊല്ലിയ കവിത കേട്ടു തുടക്കം

കവിതയിലാണ് രാജീവന്റെ തുടക്കം. മലയാളം അധ്യാപകനായിരുന്നു അച്ഛൻ. വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കവിതകൾ അച്ഛൻ ചൊല്ലുന്നതു കേട്ടാണ് കവിത ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നു രാജീവൻ പറഞ്ഞിട്ടുണ്ട്.

Content Highlight: TP Rajeevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com