ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ ഏതാനും ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്ന നിയമോപദേശത്തിനു സുപ്രീം കോടതിയിലെ അഭിഭാഷകർക്കു ഫീസ് ആയി അരക്കോടിയോളം രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവു നൽകി. ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടാനാണു നിയമോപദേശം തേടിയത്. 

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ ഫാലി എസ്.നരിമാനു മാത്രം 30 ലക്ഷം രൂപയാണു നൽകുന്നത്. അദ്ദേഹത്തിന്റെ ജൂനിയർമാരായ സുഭാഷ് ശർമയ്ക്ക് 9.90 ലക്ഷം രൂപയും സഫീർ അഹമ്മദിനു 4 ലക്ഷം രൂപയും ക്ലാർക്ക് വിനോദ് കെ.ആനന്ദിനു 3 ലക്ഷം രൂപയുമാണ് അഡ്വക്കറ്റ് ജനറലിന്റെ അഭ്യർഥനപ്രകാരം അനുവദിച്ച് നിയമ സെക്രട്ടറി ഉത്തരവിറക്കിയത്. 

അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ലോകായുക്ത നിയമ ഭേദഗതി ബിൽ, വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാലാ നിയമ ഭേദഗതി ബിൽ എന്നിവ കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ല. മുൻ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ സഹകരണ നിയമ ഭേദഗതി ബിൽ, സർവകലാശാല അപ്‌ലറ്റ് ട്രൈബ്യൂണൽ ബിൽ എന്നിവയിലും ഒപ്പിട്ടിട്ടില്ല. 

സ്വർണക്കള്ളക്കടത്ത് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ‍‍ഡി) ഹർജിയിൽ കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് സർക്കാർ ഈയിടെ നൽകിയത് 15.50 ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാരിനു നിയമോപദേശം നൽകാൻ അഡ്വക്കറ്റ് ജനറലും നിയമ സെക്രട്ടറിയും സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകരും ഉള്ളപ്പോഴാണ് പുറത്തുനിന്നുളള നിയമോപദേശത്തിനു വൻതുക ചെലവഴിക്കുന്നത്. 

English Summary: Government pays RS 46.90 lakh for legal advice against Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com