‘ട്രാഫിക്’ വഴിമാറി; രാഹുലിന് ഇരിക്കട്ടെ ഒരു സല്യൂട്ട്
Mail This Article
പീരുമേട് ∙ ശ്വാസതടസ്സം മൂലം അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അതിവേഗം ആംബുലൻസിൽ കുതിച്ച ഡ്രൈവർക്ക് അഭിനന്ദനപ്രവാഹം. 85 കിലോമീറ്റർ ദൂരം ഒന്നേകാൽ മണിക്കൂറിൽ പിന്നിട്ടാണ് ആംബുലൻസ് ഡ്രൈവർ രാഹുൽ രാജൻ പെൺകുട്ടിയെ രക്ഷിച്ചത്. കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണു കുട്ടി ഇപ്പോൾ.
ഞായറാഴ്ച രാവിലെയാണ് ഏലപ്പാറ കോഴിക്കാനത്തുള്ള ആറു വയസ്സുകാരിയെ കടുത്ത ശ്വാസതടസ്സവുമായി പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില മോശമാണെന്നു മനസ്സിലായതോടെ കുട്ടിയെ ഉടൻ കോട്ടയത്ത് എത്തിക്കണമെന്നു ഡോക്ടർ നിർദേശിച്ചു. തുടർന്നു രാഹുൽ കുട്ടിയെയുംകൊണ്ട് ആംബുലൻസിൽ പുറപ്പെടുകയായിരുന്നു.
‘ട്രാഫിക്’ സിനിമയിലെ രംഗങ്ങൾക്കു സമാനമായിരുന്നു പിന്നീടു സംഭവിച്ച കാര്യങ്ങൾ. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു സഹായം തേടിയതോടെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിനു വേഗം കടന്നുപോകാൻ വഴിയൊരുക്കി.
ഡ്രൈവർമാരുടെ സംഘടനയായ ‘ഡ്രൈവേഴ്സി’ലെ അംഗങ്ങൾ തടസ്സം ഉണ്ടാകാതിരിക്കാൻ റോഡിൽ കൈകോർത്ത് നിലയുറപ്പിച്ചു. രാവിലെ 10നു പുറപ്പെട്ട ആംബുലൻസ് 11.15ന് കോട്ടയത്തെ ആശുപത്രിയിൽ എത്തി. ഉടൻതന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
English Summary: Ambulance, Peerumedu