ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ജയിലുകളിൽ 4 ദിവസത്തിനകം ഒഴിവു വരുന്ന 365 താൽക്കാലിക അസി.പ്രിസൺ ഓഫിസർ തസ്തികകൾ എങ്ങനെ നികത്തുമെന്ന ആശയക്കുഴപ്പത്തിൽ സർക്കാർ.

പൊതുഭരണ വകുപ്പിനു കീഴിലുളള അർധ സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് എക്സ് സർവീസ്മെൻ ഡവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ (കെക്സ്കോൺ) ആണ് താൽക്കാലിക അസി.പ്രിസൺ ഓഫിസർമാരെ ജയിലുകൾക്കു നൽകിയിരുന്നത്. ഇവരുമായുള്ള കരാർ കാലാവധി 14 ന് അവസാനിക്കുകയാണ്. അതോടെ 365 പേരെ ഒറ്റയടിക്കു പിൻവലിക്കേണ്ടി വരും. ഇതു ജയിലുകളിൽ ആകെയുള്ള എപിഒമാരുടെ നാലിലൊന്നു വരും. കെക്സ്കോണിനു കരാർ പുതുക്കി നൽകണമെന്നു ജയൽ വകുപ്പ് ശുപാർശ ചെയ്തിരുന്നെങ്കിലും ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. മറ്റേതെങ്കിലും വഴിക്കു നിയമനത്തിനും നടപടിയായിട്ടില്ല.

ജയിലുകളിൽ എപിഒമാരുടെ ഒഴിവുണ്ടാകുമ്പോൾ പരിശീലനമില്ലാത്തവരെ ദിവസവേതനാടിസ്ഥാനത്തിൽ സൂപ്രണ്ടുമാർ യഥേഷ്ടം നിയമിക്കുന്നതായിരുന്നു രണ്ടു വർഷം മുൻപു വരെയുള്ള രീതി. പാർട്ടി നിയമനങ്ങളായിരുന്നു അധികവും. ഋഷിരാജ് സിങ് ജയിൽ മേധാവിയായിരിക്കെയാണ് ഇത് അവസാനിപ്പിച്ചു വിമുക്ത ഭടന്മാരുടെ കോർപറേഷനെ ഏൽപിച്ചത്.

കെക്സ്കോണിനെ ഒഴിവാക്കി സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ ഏൽപിക്കാൻ ഈയിടെ പദ്ധതിയിട്ടെങ്കിലും ‌ആവശ്യത്തിന് ആൾക്കാരില്ലാത്തതിനാൽ നടപ്പായില്ല. എങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളെ എടുക്കാൻ സർക്കാർ നിർദേശിച്ചു. തടവുകാരെ നിയന്ത്രിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാത്തവരെ നിയമിക്കുന്നതിൽ എതിർപ്പുണ്ടായി. തുടർന്നാണു കെക്സ്കോണിനെത്തന്നെ തുടരാൻ അനുവദിക്കണമെന്ന ശുപാർശ ജയിൽ വകുപ്പ് നൽകിയത്. ഇതിൽ തീരുമാനമായില്ല.

മുൻപ് ചെയ്തിരുന്നതു പോലെ ദിവസവേതനാടിസ്ഥാനത്തിൽ പാർട്ടി അനുഭാവികളെ നിയമിക്കാനാണു നീക്കമെന്ന ആക്ഷേപമുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ ഇനി സമയമില്ല. കെക്സ്കോണിനു പുതിയ കരാറില്ലാതെ തുടരാനുമാകില്ല. ഈ സാഹചര്യത്തിൽ ഏറ്റവുമധികം പ്രതിസന്ധിയിലാവുക സെൻട്രൽ ജയിലുകളാണ്. കണ്ണൂരിൽ 56 പേരും വിയ്യൂരിൽ 40 പേരും പൂജപ്പുരയിൽ 45 പേരും വിമുക്ത ഭടൻമാരാണ്.

എപിഒമാരുടെ ഒഴിവു നികത്താൻ പിഎസ്‍സി വഴി നിയമന നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും പ്രാഥമിക പരീക്ഷ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സ്ഥിരനിയമനം നടക്കാൻ ഒരു വർഷമെങ്കിലും എടുക്കും.

English Summary: Temporary assistant prison officers appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com