സൗജന്യ ഹൃദയപരിശോധനയുമായി ‘ഹൃദയപൂർവം’ ക്യാംപ് വീണ്ടും
Mail This Article
കോട്ടയം ∙ ‘ഹൃദയപൂർവം’ സൗജന്യ ഹൃദയപരിശോധന ക്യാംപ് വീണ്ടുമെത്തുന്നു. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 2000 പേർക്കു പുതുജീവിതം പകർന്ന പദ്ധതിയുടെ ഈ വർഷത്തെ മൂന്നാമത്തെ ക്യാംപിന് അടുത്തമാസം കണ്ണൂർ വേദിയാകും. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നൊരുക്കുന്ന പദ്ധതിയിലെ പുതിയ അപേക്ഷകർക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം.
ഇതോടൊപ്പം മുൻപ് ഈ പദ്ധതി വഴി ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കുള്ള തുടർപരിശോധനയ്ക്കുള്ള സൗകര്യവുമുണ്ട്. ഇവരും മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. പ്രതിവർഷ വരുമാനം 60,000 രൂപയിൽ താഴെയുള്ള നിർധന കുടുംബങ്ങളിലെ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കു മാത്രമാണു പരിശോധനയ്ക്കും സൗജന്യ ഹൃദയ ശസ്‌ത്രക്രിയയ്‌ക്കും അർഹതയുള്ളത്.
പരിശോധനയ്ക്കെത്തുമ്പോൾ കുടുംബ വാർഷിക വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും മുൻചികിത്സാ രേഖകളും നൽകണം. അപേക്ഷകളിൽ പൂർണമായ പേര്, വിലാസം, ഫോൺ നമ്പർ എന്നിവയുണ്ടാകണം. തപാലിൽ, കോ ഓർഡിനേറ്റർ, ‘ഹൃദയപൂർവം’, മലയാള മനോരമ, പിബി നമ്പർ 26, കോട്ടയം 686001 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കാം.
ഈ മാസം 30 വരെ റജിസ്റ്റർ ചെയ്യുന്നവരെ ഡിസംബർ 3,4 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന ക്യാംപിൽ പരിശോധിക്കും. മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ സമിതി ക്യാംപിലെ പരിശോധനയ്‌ക്കു ശേഷം മുൻഗണനാ പട്ടിക തയാറാക്കും. ഇവർക്കു മദ്രാസ് മെഡിക്കൽ മിഷനിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക്: 98953 99491 (രാവിലെ 9.30 മുതൽ 6.00 വരെ ഫോണിലൂടെ പേരുകൾ റജിസ്റ്റർ ചെയ്യാം)
Content Highlight: Hridayapoorvam