ചങ്ങനാശേരി ∙ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗം വിനാശത്തിന്റെ പടുകുഴിയിൽ പതിക്കുമ്പോഴും പരിഹാരം കാണേണ്ട സർക്കാർ മൗനം പാലിക്കുകയാണെന്ന് എൻഎസ്എസ്. കേന്ദ്ര ഫണ്ടുകൾ ഇഷ്ട സംസ്ഥാനങ്ങളിലേക്ക് ഒഴുക്കുന്ന യുജിസിയും പുതിയ കോളജുകളും കോഴ്സുകളും ഗവേഷണ ഫണ്ടും മറ്റ് ആനുകൂല്യങ്ങളും ഇഷ്ടക്കാർക്കു മാത്രം നൽകുന്ന സംസ്ഥാന സർക്കാരും വികലനയങ്ങൾ നടപ്പാക്കുന്ന സർവകലാശാലകളും ചേർന്ന് ഉന്നതവിദ്യാഭ്യാസരംഗം താറുമാറാക്കിയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കുറ്റപ്പെടുത്തി.
എയ്ഡഡ് മേഖലയിലെ ആയുഷ് മെഡിക്കൽ കോളജുകൾ, പോളിടെക്നിക്കുകൾ എന്നിവയിലുള്ള സർക്കാർ ഇടപെടലുകൾ അവയെ തകർച്ചയിലേക്കു നയിക്കും. എയ്ഡഡ് കോളജുകളുടെ വിഭവശേഷി പാഴാകുന്ന രീതിയിൽ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
പരിഷ്കരിക്കാത്ത സിലബസ്, സ്ഥിരാധ്യാപകരെ നിയമിക്കാൻ അനുവദിക്കാതെ അമിത അതിഥി അധ്യാപകവൽക്കരണം, സ്ഥിരം പ്രിൻസിപ്പൽ നിയമനകാര്യത്തിലെ ഒളിച്ചുകളി, താളം തെറ്റിയ പരീക്ഷകൾ, വർഷങ്ങളായി ഗ്രാന്റ് ലഭിക്കാത്തതിനാൽ ശോച്യാവസ്ഥയിലായ കെട്ടിടങ്ങളും ലാബുകളും തുടങ്ങിയവയെല്ലാം എയ്ഡഡ് കോളജുകളെ നശിപ്പിക്കുകയാണ്.
സംസ്ഥാനതലത്തിൽ കൃത്യമായി നയതീരുമാനങ്ങൾ എടുക്കാതെ സർക്കാരും വികല നിലപാടുകളെടുത്ത് സർവകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും മുന്നേറുമ്പോൾ പുതിയ തലമുറ പഠനത്തിനായി നാടുവിടേണ്ട ഗതികേടിലാണ്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവിമുക്തമാക്കിയില്ലെങ്കിൽ ഞെട്ടിക്കുന്ന തിരിച്ചടികൾ ഭാവിയിൽ കേരളം നേരിടേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.
English Summary: Kerala government destroy higher education: NSS