കത്ത് വിവാദം: ക്രൈംബ്രാഞ്ച് കേസ്എടുത്തു; ആർക്കോ എതിരെ
Mail This Article
തിരുവനന്തപുരം ∙ മേയറുടെ കത്തുവിവാദത്തിൽ പ്രതിയില്ലാതെ ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ. പ്രതിയുടെ പേര് ‘അജ്ഞാതം’ എന്നു രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ആരോ കൃത്രിമം കാണിച്ചെന്നും പരാമർശിച്ചു. പ്രചരിച്ച കത്തിനു പിന്നിൽ സിപിഎമ്മിലെ ചിലർക്കു പങ്കുണ്ടെന്നു ശക്തമായ ആരോപണം ഉള്ളപ്പോഴും അതിലേക്കൊന്നും ക്രൈംബ്രാഞ്ച് വിരൽ ചൂണ്ടുന്നില്ല. കത്തു കൃത്രിമമായി തയാറാക്കി സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഐടി നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്തു കേസെടുക്കാത്തതും ദുരൂഹമായി.
കോർപറേഷനു കീഴിൽ 295 പേരുടെ താൽക്കാലിക നിയമനത്തിനു സിപിഎം പട്ടിക തേടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ അയച്ചതായുള്ള കത്ത് ഇൗ മാസം 5 നാണ് പുറത്തായത്. തന്റെ ലെറ്റർ പാഡിൽ കത്ത് തയാറാക്കി പ്രചരിപ്പിച്ചതാകാമെന്നു മേയർ പരാതി നൽകി. പ്രാഥമിക പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് കത്തിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും കേസെടുത്തു തുടരന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നൽകി. ഇത് അംഗീകരിച്ചാണു ഡിജിപി അനിൽകാന്ത് കേസ് എടുക്കാൻ ഉത്തരവിട്ടത്.
English Summary: Crime Branch registers case in Arya Rajendran letter row