വീട്ടമ്മ മരിച്ചത് സിലിണ്ടർ പൊട്ടിത്തെറിച്ചല്ല; കൊലപാതകമെന്ന് പൊലീസ്
Mail This Article
ചെറുതോണി (ഇടുക്കി)∙ നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തി ശരീരം അടുക്കളയിൽ കത്തിച്ചതാകാമെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുമ്പിടിയാമ്മാക്കൽ ചിന്നമ്മ ആന്റണിയുടെ (66) മൃതദേഹം ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള മരണമെന്നായിരുന്നു ആദ്യ സൂചന. മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ചിന്നമ്മയോടൊപ്പം വീട്ടിൽ മകന്റെ മകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൊച്ചുമകൾ സർട്ടിഫിക്കറ്റുകൾ വാങ്ങാനായി രാവിലെ സ്കൂളിൽ പോയി. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണു സംഭവം അറിയുന്നത്. കൊലപാതകം നടന്നത് ഉച്ചയ്ക്കു ശേഷമെന്നാണു സൂചന. രണ്ടോടെ വീട്ടിൽ നിന്നു പുക ഉയരുന്നത് അയൽക്കാർ കണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം കമ്പിളിപ്പുതപ്പിൽ കിടത്തി തുണികൾ കൂട്ടിയിട്ടു പാചകവാതകം തുറന്നുവിട്ട് തീകൊളുത്തിയതാകാമെന്നാണു പൊലീസിന്റെ സംശയം.
ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സ്ഥലത്തെത്തി പരിശോധന നടത്തി. കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. അതിഥിത്തൊഴിലാളികളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്യുന്നു. ചിന്നമ്മയുടെ സംസ്കാരം നടത്തി.
സംശയങ്ങൾ; കൊലപാതക സൂചനകൾ
∙ ചിന്നമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ല.
∙ ഏഴു പവനോളം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
∙ മൃതദേഹത്തിനു സമീപം ഗ്യാസ് സിലിണ്ടർ മറിഞ്ഞു കിടക്കുകയായിരുന്നു.
∙ സിലിണ്ടറും സ്റ്റൗവുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വേർപെടുത്തിയിരുന്നു.
∙ മൃതശരീരം കിടന്ന ഭാഗത്തു മാത്രമാണ് തീപിടിത്തം. സ്റ്റൗവിനോ അടുക്കളയിലെ മറ്റ് ഉപകരണങ്ങൾക്കോ മേൽക്കൂരയ്ക്കോ ഭിത്തിക്കോ കേടില്ല.
∙ മൃതശരീരം കിടത്തിയ കമ്പിളിപ്പുതപ്പ് പൂർണമായും കത്തിയിട്ടില്ല.
∙ മുറികളുടെ ഭിത്തികളിൽ രക്തക്കറ.
∙ മുറിയിലെ അലമാര തുറന്നു കിടന്നിരുന്നു.
English Summary: Gas Cylinder Burst Death at Idukki Turns Out to be a Murder