മംഗളൂരു സ്ഫോടനം: ഷാരിഖ് താമസിച്ച ആലുവയിലെ ലോഡ്ജിൽ പരിശോധന
Mail This Article
മംഗളൂരു, ആലുവ ∙ മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്ഫോടനത്തിന്റെ തുടരന്വേഷണം ഏറ്റെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ കേസ് അന്വേഷണത്തിൽ പൊലീസുമായി സഹകരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് കേസ് ഔദ്യോഗികമായി എൻഐഎയ്ക്ക് കൈമാറുമെന്നും ഡിജിപി പ്രവീൺ സൂദ് പറഞ്ഞു.
സ്ഫോടന സ്ഥലം സന്ദർശിച്ച ഇരുവരും തകർന്ന ഓട്ടോറിക്ഷ പരിശോധിച്ചു. ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവർ പുരുഷോത്തമയെ സന്ദർശിച്ച മന്ത്രി 50000 രൂപ സഹായധനം കൈമാറി ചികിത്സ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുകയാണെന്ന് അറിയിച്ചു. വലിയ നാശം ഉണ്ടാക്കുന്ന സ്ഫോടനമാണ് പ്രതി പദ്ധതിയിട്ടതെന്ന് ഡിജിപി പറഞ്ഞു. പ്രതി ഷാരിഖ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ വ്യാജ മേൽവിലാസത്തിൽ യാത്ര ചെയ്തിട്ടുണ്ട്. കൊച്ചി, നാഗർകോവിൽ, ബെംഗളൂരു, മൈസൂരു, കന്യാകുമാരി തുടങ്ങി 8 സ്ഥലങ്ങളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.
മംഗളൂരു സ്ഫോടനം ആസൂത്രണം ചെയ്ത മുഹമ്മദ് ഷാരിഖ് താമസിച്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ നാലംഗ സംഘം പരിശോധന നടത്തി. പരിശോധനാ വിവരം ചോർന്നുപോകാതിരിക്കാൻ റൂറൽ പൊലീസ് ജില്ലയിലെ 2 ഉന്നത ഉദ്യോഗസ്ഥരെ മാത്രമേ അറിയിച്ചിരുന്നുള്ളൂ.
ഷാരിഖ് 5 ദിവസം ആലുവയിലെ ലോഡ്ജിൽ താമസിച്ചതായാണു വിവരം. ഇതിനിടെയാണു ലോഡ്ജിന്റെ വിലാസത്തിൽ വന്ന കുറിയറുകൾ കൈപ്പറ്റിയത്. കർണാടകയിലെ ഷിമോഗ സ്വദേശിയായ ഷാരിഖ് കുറിയർ കൈപ്പറ്റാൻ മാത്രമായാണ് ആലുവയിൽ വന്നു മുറിയെടുത്തു താമസിച്ചതെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല.
English Summary: National Investigation Agency to investigate Mangaluru blast case