ADVERTISEMENT

തിരുവനന്തപുരം∙ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ട് കത്തു തയാറാക്കിയി‍ട്ടില്ലെന്നും കോർപറേഷന്റെ ലെറ്റർ പാഡിൽ തന്റെ ഒപ്പ് കൃത്രിമമായി സ്കാൻ ചെയ്ത് ഉൾപ്പെടുത്തിയതാകാ‍മെന്നും ക്രൈംബ്രാഞ്ചി‍നോട് മേയർ ആര്യ രാജേന്ദ്രൻ വീണ്ടും. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇന്നലെ വീ‍ണ്ടും മേയറുടെ മൊഴിയെടുത്തത്.

പ്രാഥമിക അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞതെല്ലാം മേയർ ആവർത്തിച്ചു. ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴിയും ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ രേഖപ്പെടുത്തി. കത്ത് തയാറാക്കിയതി‍നെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും ജീവനക്കാർ മൊഴി നൽകി. തുടരന്വേഷണത്തിന്റെ രണ്ടാം ദിവസമാണ് മേയറുടെ മൊഴിയെടുത്തത്. മേയറുടെ ഓഫിസ് രേഖകളോ കംപ്യൂട്ടറു‍കളോ ക്രൈംബ്രാഞ്ച് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കു‍കയോ ചെയ്തിട്ടില്ല.

കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നലെയും ശക്തമായ സമരം തുടർന്നു. പൊലീസിനെയും ഭരണസമിതിയെയും വെട്ടിച്ച് ബിജെപി പ്രവർത്തകർ മേയറുടെ മുറിയിൽ കയറി മുദ്രാവാക്യം വിളിച്ചു. മഹിളാ മോർച്ച കോർപറേഷനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. 3 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പാർട്ടി അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു

മേയറുടെ കത്ത് പ്രചരിച്ച സിപിഎമ്മിന്റെ വാട്സാപ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കമെങ്കിലും വാട്സാപ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതായാണ് വിവരം. വിവാദമുണ്ടായി പിറ്റേ ദിവസം ഗ്രൂപ്പ് അഡ്മിൻ അംഗങ്ങളെ ഡിലീറ്റ് ചെയ്യുകയായിരുന്നു. ആശുപത്രിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് ഈ ഗ്രൂപ്പുണ്ടാക്കിയത്. പാർട്ടി പ്രാദേശിക നേതാക്ക‍ൾ ഏറെയുള്ള ഗ്രൂപ്പാണ് ഇത്. അന്വേഷണം ഇവരി‍ലേക്കും എത്തിയേക്കും. എസ്എടി ആശുപത്രി നിയമത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ‍ഗപ്പന് കത്തെഴുതി‍യതായി സമ്മതിച്ച ഡി.ആർ.അനിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഗ്രൂപ്പിൽ അംഗങ്ങളാണ്. വാട്സാപ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്താലും ഫൊറൻസിക്, സൈബർ സെൽ വിഭാഗത്തിന്റെ സഹായത്തോടെ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ചിനാകും.

English Summary: Mayor Arya Rajendran on Letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com