ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം കോർപറേഷനിൽ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കത്ത് വ്യാജമാണെന്നു മേയർ ആര്യ രാജേന്ദ്രൻ വിശദീകരണം നൽകി. ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് വാർഡ് മുൻ കൗൺസിലർ ജി. എസ്.ശ്രീകുമാർ നൽകിയ ഹർജിയാണു ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്. 

കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഹർജി നൽകിയതു മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണെന്നും പ്രോസിക്യൂട്ടർ ആരോപിച്ചു. എന്നാൽ മാധ്യമ വാർത്തകളല്ല, കേസിലെ വസ്തുതകളാണു പരിശോധിക്കുന്നതെന്നു കോടതി പ്രതികരിച്ചു. രാഷ്ട്രീയ ഇടപെടൽ ഉള്ളതിനാൽ ഫലപ്രദമായ നടപടി ഉണ്ടാകില്ലെന്ന് ആരോപിച്ചാണു ഹർജി. കരാർ ജോലി കിട്ടണമെങ്കിൽ പോലും സിപിഎം അംഗത്വം വേണമെന്ന സാഹചര്യം ഭയാനകമാണെന്നും മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആക്ഷേപമുണ്ട്. ഹർജി വിശദ വാദത്തിനായി 30ലേക്കു മാറ്റി.

5 ജീവനക്കാരുടെ മൊഴിയെടുത്തു

തിരുവനന്തപുരം∙ കത്തു വിവാദത്തിൽ കോർപറേഷനിലെ ആരോഗ്യ വിഭാഗത്തിൽ നിന്നു താൽക്കാലിക നിയമനത്തിന്റെ രേഖകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. 5 ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യ വിഭാഗത്തിലെ 295 താൽക്കാലിക ഒഴിവുകളിൽ നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ‍ഗപ്പന് കത്തെഴുതിയത്. 

വിവാദമായതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്കു പരാതി നൽകിയതും തുടർന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് തുടരന്വേഷണം ആരംഭിച്ചതും. ആരോഗ്യ വിഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ അന്വേ‍ഷണം. തസ്തികകൾ പത്രപ്പരസ്യം ചെയ്ത തീയതി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. മേയർ ഉൾപ്പെടെ 7 പേരുടെ മൊഴി ക്രൈംബ്രാഞ്ച് ഇതിനകം രേഖപ്പെടുത്തി. 

English Summary: Government in High Court on Thiruvananthapuram Corporation Letter row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com