ഇടുക്കി നാരകക്കാനത്തെ വീട്ടമ്മയുടെ മരണം: മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്
Mail This Article
ചെറുതോണി ∙ നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു സ്ഥിരീകരിച്ച് പൊലീസ്. വീട്ടമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണംപോയതായി പൊലീസ് അറിയിച്ചു. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്നാണു നിഗമനം.
മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണു കുറ്റവാളി വീട്ടിലെത്തി കൃത്യം നടത്തിയതെന്നാണു കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രദേശവാസികളെയും അതിഥിത്തൊഴിലാളികളെയും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്തു. ഏതാനുംപേർ പൊലീസ് നിരീക്ഷണത്തിൽ ഉണ്ടെന്നും സൂചനയുണ്ട്.
ഗ്രാമീണമേഖലയിൽ സിസിടിവി ക്യാമറകൾ ഏറെ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. മൊബൈൽ ലൊക്കേഷനും ഫോൺ വിളികളും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് നാരകക്കാനം കുമ്പിടിയാമ്മാക്കൽ ചിന്നമ്മ ആന്റണിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞു മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ മേൽനോട്ടത്തിൽ കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
English Summary: Idukki house wife death is murder