സോളർ പീഡനക്കേസ്: അടൂർ പ്രകാശിനെതിരെ തെളിവില്ലെന്നു സിബിഐ
Mail This Article
തിരുവനന്തപുരം ∙ സോളർ പീഡനക്കേസ് പരാതിയിൽ അടൂർ പ്രകാശ് എംപിക്കെതിരെ തെളിവില്ലെന്നു സിബിഐ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിമാന ടിക്കറ്റ് അയച്ച് ബെംഗളൂരുവിലേക്ക് അടൂർ പ്രകാശ് ക്ഷണിച്ചെന്നു പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് ഒരു തെളിവും പരാതിക്കാരിക്കു ഹാജരാക്കാനായില്ലെന്നാണു സിബിഐ വിലയിരുത്തൽ.
ബെംഗളൂരുവിൽ അടൂർ പ്രകാശ് മുറി എടുക്കുകയോ ടിക്കറ്റ് അയച്ച് കൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വച്ച് മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചെന്നും പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും അതിനും തെളിവൊന്നും ലഭിച്ചില്ല.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണെന്ന കണ്ടെത്തലും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. നേരത്തെ ഹൈബി ഈഡൻ എംപിക്കെതിരായ ആരോപണങ്ങളും തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലെന്നു തെളിഞ്ഞെന്നും ആരോപണം മാനസികമായി പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.
English Summary: Solar rape allegation case: Adoor prakash acquitted by CBI