പരസ്യ തർക്കം വിദ്യാർഥികൾക്ക് ആഘാതം: െഹെക്കോടതി
Mail This Article
കൊച്ചി ∙ ഭരണഘടനാ ചുമതല വഹിക്കുന്ന ഉന്നത സ്ഥാനത്തുള്ളവർ തമ്മിലുള്ള തർക്കം പരസ്യ പ്രകടനമാകുമ്പോൾ വിദ്യാർഥികളിലും വിദ്യാഭ്യാസ വിദഗ്ധരിലും ജനങ്ങളിലും ഉണ്ടാകുന്ന ആഘാതങ്ങൾ വിലയിരുത്തണമെന്നു കോടതി അഭിപ്രായപ്പെട്ടു. കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ഹർജി തള്ളിയ ഉത്തരവിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യത്തിൽ ഗുണമോ ദോഷമോ കൂടുതലെന്ന് ആലോചിക്കേണ്ടതുണ്ട്. നൂതന ആശയങ്ങളും സാങ്കേതിക മുന്നേറ്റങ്ങളുംകൊണ്ടു ലോകമെങ്ങും സർവകലാശാലകൾ മുന്നേറുകയാണെന്ന് ഓക്സഫഡ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
ഒരുവട്ടം കീർത്തി നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെല്ലാം ഇക്കാര്യം ബോധ്യമുണ്ടെന്നു പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. ചുമതല ഏറ്റെടുത്തതുമുതൽ ഒരു വിഭാഗം സർവകലാശാലാ ജീവനക്കാരും വിദ്യാർഥികളും പ്രതിഷേധിക്കുകയാണെന്നും ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷകൾ വരെ കെട്ടിക്കിടക്കുകയാണെന്നു ഡോ. സിസ തോമസ് അറിയിച്ചതും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഫയലുകളെല്ലാം നോക്കേണ്ടത് സിസയാണെന്നും അവർ ഇതുവരെ തുറന്നുനോക്കിയിട്ടില്ലെന്നും സർവകലാശാലാ അഭിഭാഷകൻ അറിയിച്ചു. ഇതുതന്നെയാണു ചൂണ്ടിക്കാണിച്ചതെന്നു കോടതി പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങൾ കുട്ടികളെയാണു ബാധിക്കുന്നത്. രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ മൂലക്കല്ലായ സാങ്കേതിക വിദ്യാഭ്യാസം കേരളത്തിൽ ഈ സർവകലാശാലയുടെ കീഴിലാണെന്ന കാര്യവും കോടതി ഓർമിപ്പിച്ചു.
ചുമതലയേറ്റതു മുതൽ പ്രതിഷേധസമരം
തിരുവനന്തപുരം ∙ ഡോ.സിസ തോമസിനു ഗവർണർ താൽക്കാലിക ചുമതല നൽകിയ അന്നുമുതൽ സർവകലാശാലയിലെ ഒരു വിഭാഗം ജീവനക്കാരും ഇടതു വിദ്യാർഥി സംഘടനകളും സമരരംഗത്താണ്.
വിസിയായി ചുമതലയേറ്റെങ്കിലും പ്രവർത്തിക്കാൻ സർവകലാശാലാ ഉദ്യോഗസ്ഥർ അവരെ അനുവദിച്ചില്ല.
വിസിക്കു ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പുവയ്ക്കാനുള്ള സൗകര്യമൊരുക്കാൻ റജിസ്ട്രാർ തയാറാകാത്തതിനാൽ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്നില്ല.
English Summary: High court on KTU VC appointment