ആന കടിച്ചു; പാപ്പാന്റെ വിരലറ്റു, ഗുരുതര പരുക്ക്
Mail This Article
കാട്ടാക്കട (തിരുവനന്തപുരം) ∙ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ ഒരു വിരൽ അറ്റു. പാപ്പാൻ പുഷ്കരൻ പിള്ളയുടെ മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
രണ്ടു മാസം മുൻപ് തള്ളയാന ചരിഞ്ഞതിനെത്തുടർന്നു കോട്ടൂർ വനത്തിൽ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പാപ്പാനു കടിയേറ്റത്. കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്തതോടെ കുട്ടിയാന കയ്യിൽ കടിക്കുകയായിരുന്നു എന്ന് പുഷ്കരൻ പിള്ള പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു വിരൽ തുന്നിച്ചേർക്കാൻ കഴിയാത്ത വിധം ചതഞ്ഞു വേർപെട്ട നിലയിലായിരുന്നു.
മരുന്ന് നൽകാനും മറ്റുമായി പരിപാലന കേന്ദ്രത്തിൽ ഡോക്ടർക്ക് പുറമേ 2 അസിസ്റ്റന്റുമാരുണ്ട്. എന്നാൽ ഇവരൊക്കെ പാപ്പാന്മാരെ മരുന്ന് ഏൽപിച്ച് കയ്യൊഴിയുകയാണ് പതിവ്. പരുക്കേറ്റ കുട്ടിയാനയ്ക്ക് യഥാസമയം ചികിത്സ നൽകാത്തതും മരുന്ന് വാങ്ങുന്നതിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതും വിവാദമായിരുന്നു.
English Summary: Mahout finger injured in elephant bite