ADVERTISEMENT

കോഴിക്കോട് ∙ കോർപറേഷന്റെ ഫണ്ട് ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്ത സംഭവത്തിന് ഞെട്ടിക്കുന്ന വ്യാപ്തി. പഞ്ചാബ് നാഷനൽ ബാങ്കിലെ കോർപറേഷന്റെ 6 അക്കൗണ്ടുകളിൽ നിന്നായി ആകെ 14.72 കോടി രൂപ തിരിമറി നടത്തിയതായി കോർപറേഷൻ സ്ഥിരീകരിച്ചു. കൂടുതൽ തുക നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താൻ രാത്രി വൈകിയും പരിശോധന നടത്തി.  തട്ടിപ്പിൽ നഷ്ടപ്പെട്ടെന്ന് ആദ്യം കണ്ടെത്തിയ  2.53 കോടി രൂപ ബാങ്ക് കോർപറേഷനു തിരിച്ചുനൽകി. സംഭവത്തിൽ കോർപറേഷൻ പൊലീസിനു വീണ്ടും പരാതി കൈമാറി. 

കുടുംബശ്രീ അക്കൗണ്ടിൽ നിന്ന് 10.50 കോടി രൂപ, എംപി–എംഎൽഎ ഫണ്ട്, അമൃത് ഓഫിസ് നവീകരണ ഫണ്ട്, ഖരമാലിന്യ സംസ്കരണ ഫണ്ട് എന്നിങ്ങനെ 3 അക്കൗണ്ടുകളിൽ നിന്നായി 1.89 കോടി രൂപ എന്നിവ കൂടി തട്ടിയെടുത്തതായാണ് ഇന്നലെ കോർപറേഷൻ സ്ഥിരീകരിച്ചത്. വിവിധ അക്കൗണ്ടുകളുടെ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചപ്പോഴാണ് കോർപറേഷൻ അറിയാതെ ഇത്രയും തുകയുടെ അനധികൃത ഇടപാടുകൾ നടന്നതായി മനസ്സിലായത്.

തട്ടിപ്പു നടത്തിയ പഞ്ചാബ് നാഷനൽ ബാങ്ക് എരഞ്ഞിപ്പാലം ശാഖ മാനേജർ എം.പി.റിജിലിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾ ഒളിവിലാണെന്നും തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. കൂടുതൽ തുക നഷ്ടപ്പെട്ടതായി കണ്ടെത്തിയാൽ അന്വേഷണം മറ്റ് ഏജൻസിക്കു വിടുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലുണ്ട്.

English Summary: 14 crore fraud by bank manager in Kozhikode corporation account fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com