ADVERTISEMENT

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടി. കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് അറിയിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു. ഹർജി 7നു പരിഗണിക്കാൻ മാറ്റി.

അക്രമത്തിനു പ്രേരണ നൽകിയവർക്കെതിരെ എന്ത് നടപടിയെടുത്തെന്നു കോടതി ചോദിച്ചു. ഹർജിയിലെ എതിർകക്ഷികളിൽ എത്ര പേരെ അറസ്റ്റു ചെയ്തെന്നും കോടതി ആരാഞ്ഞു. 5 പേർക്കെതിരെ കേസെടുത്തെന്നും ഗൗരവമായി നടപടികൾ എടുക്കുന്നുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ആർച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. അക്രമം തടയാൻ വെടിവയ്പ് ഒഴികെയുള്ള നടപടികൾ സ്വീകരിച്ചു. വെടിവയ്പിൽ കലാശിച്ചിരുന്നെങ്കിൽ നൂറുകണക്കിനുപേർ മരിക്കുമായിരുന്നു. കേന്ദ്രസേനയുണ്ടായിരുന്നെങ്കിലും ഇതുതന്നെയാകും സ്ഥിതി. 

തുറമുഖ മേഖലയിൽ അതിക്രമിച്ചു കടക്കരുതെന്നു കോടതിയുടെ ഉത്തരവുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ലെന്നും 64 പൊലീസുകാർക്ക് ഉൾപ്പെടെ പരുക്കുണ്ടാക്കിയ അക്രമമാണു നടന്നതെന്നും അദാനിയുടെ അഭിഭാഷകൻ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന ഉറപ്പുപോലും പൊലീസ് നൽകുന്നില്ല. പൊലീസ് നിസ്സഹായരായിരിക്കാം. എന്നാൽ പൊലീസിനു കഴിയില്ലെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാമെന്നും ഇക്കാര്യത്തിൽ ‘ഈഗോ’യുടെ കാര്യമില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

കേരളം ചോദിക്കണം

കേന്ദ്രസേന വരണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. ചീഫ് സെക്രട്ടറിയോ ‍ഡിജിപിയോ കത്തു നൽകിയാൽ സേന എത്തും. നിലവിൽ രാജ്യാന്തര തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ കേന്ദ്രവ്യവസായ സുരക്ഷാസേനയ്ക്കാണ് (സിഐഎസ്എഫ്). വിഴിഞ്ഞം തുറമുഖം നിർമാണ ഘട്ടത്തിലായ‍തിനാൽ സിഐഎ‍സ്എഫിന് സ്വമേധയാ ചുമതല ഏറ്റെടുക്കാനാവില്ല.

700 പൊലീസുകാർ

വിഴിഞ്ഞം പദ്ധതി മേഖലയുടെ സുരക്ഷാ ചുമതല നിലവിൽ കേരള പൊലീസിനാണ്. സംഘർഷത്തിന്റെ സാഹചര്യത്തിൽ 700 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് എസ്പിമാരുടെ സേവനവും തിരുവനന്തപുരം സിറ്റി ‍പൊലീസ് കമ്മിഷണർ ജി.സ്പർജൻ‍കുമാറിനു ലഭ്യമാക്കി.

ഇടതു സർക്കാർ മോദിക്കു പഠിക്കുന്നു: എ.ജെ.വിജയൻ

സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്നു മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ എ.ജെ.വിജയൻ പറഞ്ഞു. ഇടതു സർക്കാർ മോദിക്കു പഠിക്കുകയാണ്. കർഷക സമരത്തോട് മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നത്. തീവ്രവാദി‍യെന്നു വിളിച്ചാലും സമരത്തിൽനിന്നു പിന്നാക്കം പോകില്ല. മന്ത്രിയുടെ സഹോദരൻ എന്ന പരിഗണന വേണ്ട; ഇത് കുടുംബപ്ര‍ശ്നമല്ല. ആന്റണി രാജു യുഡിഎഫിലായിരുന്നപ്പോഴും എൽഡി‍എഫിലായിരുന്നപ്പോഴും ഞാൻ വിഴിഞ്ഞം പദ്ധതിക്ക് എതിരായി‍രുന്നു. – വിജയൻ പറഞ്ഞു.

ബാഹ്യ ഇടപെടലില്ല: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം ∙ വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്നു കരുതുന്നില്ലെന്നും അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഗൂഢാലോച‍നയും ബാഹ്യ ഇടപെടലും ഉണ്ടെന്നു മറ്റു മന്ത്രിമാരും ഇടതു നേതാക്കളും ആരോപിക്കു‍മ്പോഴാണ് ആന്റണി രാജുവിന്റെ വേറിട്ട നിലപാട്. വിഴിഞ്ഞം വിഷയത്തിൽ തീവ്രവാദ‍ബന്ധം ആരോപിച്ച് സിപിഎം മുഖപത്രത്തിൽ 9 പേരുടെ ചിത്രവും വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൊരു ചിത്രം ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷക‍നുമായ എ.ജെ.വിജയന്റേതാണ്. 

189 കേസ്; 1400 പേരെ തിരിച്ചറിഞ്ഞു: പൊലീസ്

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട സംഘർഷക്കേസുകളിലെ പ്രതികളിൽ സ്ത്രീകൾ ഉൾപ്പെടെ 1400 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. അക്രമത്തിൽ പങ്കെടുത്ത കുട്ടികളെക്കു‍റിച്ചും വിവരം ലഭിച്ചെന്ന് പൊലീസ് പറയുന്നു. ഒരാൾ തന്നെ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് 189 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന നാലായിരത്തിൽപരം പേർക്കെതിരെ നേരത്തേ വധശ്രമം ഉൾപ്പെടെ വകുപ്പുകളിൽ കേസെടുത്തിരുന്നു. ക്രമസ‍മാധാനപാലനത്തിനായി സ്പെഷൽ ഓഫിസറായി ഡിഐജി ആർ.നിശാന്തിനി‍യെയും കേസുകളിൽ തുടർനടപടി‍ക്ക് ഡപ്യൂട്ടി കമ്മിഷണർ കെ.ലാൽ‍ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയു‍ം നിയോഗിച്ചു. 

ആർച്ച് ബിഷപ്പിനെതിരെ കൂടുതൽ കേസെടുത്തേക്കും

വിഴിഞ്ഞം സംഘർഷത്തിൽ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഉൾപ്പെടെയുള്ളവർക്കെതിരെ തുടർന്നും കേസെടുത്തേക്കും. ഹൈക്കോടതി ഉത്തരവ് ലംഘിച്ചു സമരത്തിൽ പങ്കെടുത്തതിന് പൊലീസ് ദിവസവും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നുണ്ട്. ഗൂഢാലോചനയ്ക്ക് ഉൾപ്പെടെ ആർച്ച് ബിഷപ്പിനെതിരെ നിലവിൽ 5 കേസുണ്ട്.

English Summary: Central force to vizhinjam for port protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com