ADVERTISEMENT

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയെ ആവശ്യപ്പെട്ടതു സംസ്ഥാന സർക്കാരല്ല, അദാനി ഗ്രൂപ്പാണെന്നു മന്ത്രി ആന്റണി രാജു. സർക്കാരിനോടു ഹൈക്കോടതി അഭിപ്രായം മാത്രമാണു ചോദിച്ചത്. സംസ്ഥാനം എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിഴിഞ്ഞം സമരത്തെ ഹൈജാക്ക് ചെയ്തു രാഷ്ടീയ മുതലെടുപ്പിനു ശ്രമിക്കുകയാണ്. 

സമരത്തിൽ പങ്കെടുക്കുന്നവരെ നോക്കിയാൽ കോൺഗ്രസ് നേതാക്കളും അണികളുമാണെന്നു മനസ്സിലാക്കാൻ കഴിയും. കേന്ദ്രവും സംസ്ഥാനവും കോൺ‍ഗ്രസ് ഭരിക്കുമ്പോൾ കൊണ്ടുവന്നതാണ് ഈ പദ്ധതി. വിഴിഞ്ഞം പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ തയാറാണ്. സമരത്തെക്കുറിച്ചു തുറമുഖ മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതാണ്. 

സമരക്കാർ തീവ്രവാദികളെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ പങ്കെടുക്കാത്തതു തിരക്കായതിനാലാണെന്നും അക്കാര്യം നേരത്തെ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നുവെന്നും വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സഭാ നിലപാടുമായി ചേർത്ത് അതു ദുർവ്യാഖ്യാനം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

 

ബാഹ്യ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ടുണ്ട്

വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ടുണ്ട്. അതിൽ തീവ്രവാദ സംഘടനയുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കട്ടെ. കേന്ദ്രസേനയുടെ കാര്യത്തിൽ നിലപാട് കോടതിയെ അറിയിച്ചതാണ്. അക്കാര്യത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. സമരക്കാരുമായി ചർച്ചയ്ക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണ്. എന്നാൽ അവരുന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്.

മന്ത്രി അഹമ്മദ്‌ ദേവർകോവിൽ

 

രണ്ടു നിലപാട് വേണ്ടെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

കോഴിക്കോട് ∙ വിഴിഞ്ഞം സമരത്തെ നേരിടാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന വാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സമരത്തെ നേരിടാൻ

കേന്ദ്രസേനയെ ഇറക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ വക്കീൽ കോടതിയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തെ സ്വയം നേരിടുമെന്ന് പറയുന്നു.  ഈ രണ്ടു നിലപാടുകൾ തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷം മാത്രമേ കേന്ദ്ര സേനയെ അയയ്ക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കൂവെന്ന് വി.മുരളീധരൻ പറഞ്ഞു.

കേന്ദ്രസേന വരണമെങ്കിൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. ഇതിനുശേഷം നിലപാട് വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു.

 

തുറമുഖ നിർമാണം നിർത്തുന്നത് ഒഴികെ എല്ലാ ആവശ്യങ്ങളോടും യോജിപ്പ്: ശശി തരൂർ

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നതൊഴിച്ച് സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് ശശി തരൂർ എംപി പറഞ്ഞു. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്ന ആവശ്യത്തോടും യോജിക്കുന്നു.

മത്സ്യത്തൊഴിലാളികൾ വികസനവിരുദ്ധർ അല്ല. രാജ്യദ്രോഹികളായി അവരെ ചിത്രീകരിക്കുന്നതും ശരിയല്ല. പ്രളയസമയത്ത് സ്വന്തം ജീവൻ കൊടുത്താണ് അവർ ജനങ്ങളെ സഹായിച്ചത്. അവരുടെ ജീവിതം വലിയ പ്രശ്നങ്ങളിലാണ്. കാലാവസ്ഥാ മുന്നറിയിപ്പ് വന്നാൽത്തന്നെ ജീവിതം ബുദ്ധിമുട്ടാകും. അതുകൊണ്ട് അവരുടെ ആവശ്യങ്ങൾ കേൾക്കുകയും പരിഹരിക്കുകയും വേണം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ എത്രയോ കോടിയാണ് ഇതുവരെ പദ്ധതിക്കായി ചെലവാക്കിയത്. കേരളത്തിനും കേന്ദ്രത്തിനും വലിയ പ്രയോജനം ഉണ്ടാകുന്ന പദ്ധതിയാണിത്. അതു നിർത്തിവയ്ക്കണം എന്നതൊഴിച്ച് എല്ലാ ആവശ്യങ്ങളും അടിസ്ഥാനമുള്ളതാണ്.

താൻ ഈ വിഷയത്തിൽ എല്ലാവരുമായും ചർച്ച നടത്തുകയും മുഖ്യമന്ത്രിയോട് സംസാരിക്കുകയും ചെയ്തു – തരൂർ പറഞ്ഞു.

English Summary: Vizhinjam agitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com