ഹിഗ്വിറ്റ ‘കോർട്ടി’ലേക്ക്
Mail This Article
കൊച്ചി ∙ ഹേമന്ദ് ജി.നായരുടെ ചലച്ചിത്രത്തിനു ‘ഹിഗ്വിറ്റ’ എന്നു പേരിട്ടതു സംബന്ധിച്ച വിവാദം ചർച്ച ചെയ്യാൻ കേരള ഫിലിം ചേംബർ വിളിച്ച യോഗത്തിൽ പരിഹാരമുണ്ടായില്ല. ‘ഹിഗ്വിറ്റ’യെന്ന പേരിൽ പ്രസിദ്ധീകരിച്ച ചെറുകഥ എഴുതിയ എൻ.എസ്.മാധവന്റെ അനുമതി നേടിയാൽ ചിത്രത്തിനു ‘ഹിഗ്വിറ്റ’ എന്ന പേര് അനുവദിക്കുന്ന കാര്യം പരിഗണിക്കാം എന്നായിരുന്നു ചേംബറിന്റെ നിലപാട്. പേര് ഉപയോഗിക്കുന്നതു വിലക്കിയ ചേംബർ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണു ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ തീരുമാനം.
താൻ എഴുതിയ കഥയുടെ പേരുമായും കഥാംശവുമായും ഹേമന്ദിന്റെ സിനിമയ്ക്കു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് എൻ.എസ്.മാധവൻ ചേംബറിനു കത്തു നൽകിയത്. ഈ പശ്ചാത്തലത്തിലാണു ഹിഗ്വിറ്റ എന്ന പേരു സിനിമയ്ക്കു ഉപയോഗിക്കുന്നതു ചേംബർ തടഞ്ഞതും മാധവനുമായി സംസാരിച്ചു തീർപ്പുണ്ടാക്കാൻ നിർദേശിച്ചതും.
മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും അതുകൊണ്ടു ഹിഗ്വിറ്റയെന്ന പേരു മാറ്റില്ലെന്നുമുള്ള മുൻ നിലപാടിൽനിന്ന് അണിയറപ്രവർത്തകർ പിന്നോട്ടു പോയില്ല. നിയമനടപടി സ്വീകരിക്കാനാണു തീരുമാനമെന്നു ചർച്ചയ്ക്കു ശേഷം ഹേമന്ദ് വ്യക്തമാക്കി.
ചേംബർ ജനറൽ സെക്രട്ടറി ബി.ആർ.ജേക്കബ്, സെക്രട്ടറി അനിൽ തോമസ്, ചേംബർ റജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ എസ്.എസ്.ടി. സുബ്രഹ്മണ്യം, അംഗം ആനന്ദ കുമാർ എന്നിവരാണു ചിത്രത്തിന്റെ അണിയറക്കാരുമായി ചർച്ച നടത്തിയത്.
English Summary: Case on Higuita name