അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതി; കഴമ്പില്ലെന്ന് റിപ്പോർട്ട്
Mail This Article
തലശ്ശേരി ∙ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ബിഎ എൽഎൽബി എട്ടാം സെമസ്റ്റർ വിദ്യാർഥി അലൻ ഷുഹൈബിനെതിരെ ലഭിച്ച റാഗിങ് പരാതിയിൽ കഴമ്പില്ലെന്ന് കോളജിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. ‘നവംബർ 2നു കോളജിൽ നടന്നതു റാഗിങ് എന്നു പറയാവുന്ന സംഭവങ്ങൾ അല്ല. സാധാരണ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ക്യാംപസുകളിൽ നടക്കാറുള്ള വിദ്യാർഥി സംഘർഷമാണുണ്ടായത്’, റിപ്പോർട്ടിൽ പറയുന്നു. പാലയാട് ക്യാംപസിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഥിൻ സുബിയുടെ പരാതിയെത്തുടർന്നാണു ക്യാംപസ് ഡയറക്ടർ ഡോ. എം.സിനിയുടെ നേതൃത്വത്തിലുുള്ള 13 അംഗ ആന്റി റാഗിങ് കമ്മിറ്റി അന്വേഷണം നടത്തിയത്.
സംഭവ ദിവസം അലൻ ഷുഹൈബിനെയും സഹപാഠി ബദറുദ്ദീനെയും ക്യാംപസിൽ നിന്നു കസ്റ്റഡിയിലെടുത്ത ധർമടം പൊലീസ്, വിദ്യാർഥിയെ മർദിച്ചുവെന്ന് ആരോപിച്ച് ഇവർക്കെതിരെ കെസെടുത്തിരുന്നു.
അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള സർക്കാർ നീക്കമാണു പരാതിക്കു പിന്നിലെന്ന് അന്നു തന്നെ ആരോപണമുയർന്നിരുന്നു.
English Summary: Clean-chit for Alan Shuhaib in Kannur varsity ragging case