ADVERTISEMENT

വടകര (കോഴിക്കോട്)∙ ‘പരിചയക്കാരിയായ ചേച്ചി തന്ന ബിസ്കറ്റിലായിരുന്നു എല്ലാം തുടങ്ങിയത്. കബഡി ടീമിൽ അംഗമായതിനാൽ നന്നായി കളിക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് പിന്നെ ഒരു പൊടി മൂക്കിലൂടെ വലിപ്പിച്ചു. പിന്നീടത് സിറിഞ്ച് വഴി കുത്തി വച്ചു. എംഡിഎംഎ ആണ് അവസാനമായി നൽകിയത്’ മുതിർന്ന പെൺകുട്ടികൾ വഴി ലഹരി സംഘം വലയിലാക്കുകയും ലഹരിക്കടത്തിനു വരെ ഉപയോഗിക്കുകയും ചെയ്ത എട്ടാം ക്ലാസുകാരിയുടെ വാക്കുകളാണിത്. 

കൗൺസലിങ്ങിലും ചികിത്സയിലും കഴിയുന്ന പെൺകുട്ടി ലഹരിസംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് കൃത്യമായ വിവരം കൊടുത്തെങ്കിലും പൊലീസ് ഗൗരവപൂർണമായ സമീപനം സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മയക്കുമരുന്ന് കണ്ണിയിലേക്ക് പെൺകുട്ടിയെ കൂട്ടിച്ചേർത്ത യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. 

പല പെൺകുട്ടികളും ഇത്തരത്തിൽ ലഹരിക്ക് അടിമയാണെന്നും കുട്ടി പറയുന്നു. സ്കൂൾ ബാഗിൽ കൊണ്ടു പോയി ലഹരി കൈമാറ്റത്തിനും സംഘം  പ്രേരിപ്പിച്ചു. സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് വീട്ടിൽ കള്ളം പറഞ്ഞാണ് പലയിടങ്ങളിൽ പോയത്. കാലിലോ കൈയിലോ വരയ്ക്കുന്ന ഇസഡ് അക്ഷരം അല്ലെങ്കിൽ സ്മൈൽ ഇമോജിയായിരുന്നു കൈമാറ്റത്തിനുള്ള അടയാളം. 

ഭക്ഷണം കഴിക്കാനുള്ള താൽപര്യക്കുറവിനു പുറമേ കുട്ടിയുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. കൗൺസലിങ്ങിലൂടെയാണ് ലഹരി വഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 

ലഹരി കൈമാറ്റത്തിന് വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു പുറമേ മാഹി കോളജിലെ ഡിഗ്രി വിദ്യാർഥിയായ യുവാവ് കൂട്ടി കൊണ്ടു പോകാൻ ശ്രമിച്ച സംഭവവുമുണ്ടായി. പോക്സോ കേസ് മാത്രം എടുത്ത ചോമ്പാൽ പൊലീസ് സംഭവം നടന്ന ദിവസം യുവാവ് കോളജിൽ ഹാജരായ രേഖയും ഇയാൾ കോളജിലുണ്ടായിരുന്നുവെന്ന അധ്യാപകരുടെ മൊഴിയും കണക്കിലെടുത്ത് വിട്ടയച്ചെന്നാണ് വീട്ടുകാർ പറയുന്നത്.  എന്നാൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴിയിലെ ചില വൈരുധ്യങ്ങൾ ഒന്നു കൂടി ചോദ്യം ചെയ്ത ശേഷം ആവശ്യമായ നടപടിയെടുക്കും.

English Summary: School girl student used as drug carrier in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com