ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കാനുള്ള ബില്ലിനു പ്രതിപക്ഷത്തിന്റെ ഭാഗിക പിന്തുണ. ഗവർണറെ നീക്കുന്നതിനോടു യോജിപ്പാണെന്നും പകരം ചാൻസലർമാരെ കണ്ടെത്താനുള്ള വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്നും ബില്ലിന്റെ ചർച്ചയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. 

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെപ്പോലും ചാൻസലറാക്കാൻ ഉതകുന്ന തരത്തിലാണു വ്യവസ്ഥകൾ. വിചക്ഷണരെന്നല്ലാതെ മിനിമം വിദ്യാഭ്യാസ യോഗ്യത പറയുന്നില്ല. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവയ്ക്കുന്നതിനോടും പ്രതിപക്ഷത്തിനു വിയോജിപ്പുണ്ടെന്ന് സതീശൻ പറഞ്ഞു. ചർച്ചയ്ക്കുശേഷം ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. 

ബിൽ അവതരിപ്പിച്ചപ്പോൾത്തന്നെ പ്രതിപക്ഷത്തുനിന്ന് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ, ടി.സിദ്ദിഖ് എന്നിവർ തടസ്സവാദം ഉന്നയിച്ചു. ചട്ടങ്ങൾ ലംഘിച്ചാണ് ബിൽ. ഇതു പാസായാൽ പ്രോ ചാൻസലറായ മന്ത്രിയുടെയും ചാൻസലറുടെയും അധികാരങ്ങളിൽ അവ്യക്തതയുണ്ടാകും. സർവകലാശാലകൾ സർക്കാരിന്റെ വകുപ്പായി തരംതാഴും. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നു മന്ത്രി പി.രാജീവ് വാദിച്ചു. തുടർന്നു തടസ്സവാദങ്ങൾ തള്ളി സ്പീക്കർ എ.എൻ.ഷംസീർ റൂളിങ് നൽകിയതിനെത്തുടർന്നാണു ബിൽ അവതരിപ്പിച്ചത്. ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ മാറ്റുന്നതിനോടു യോജിക്കുന്നെന്നു മുസ്‍ലിം ലീഗ് അംഗം പി.അബ്ദുൽ ഹമീദും വ്യക്തമാക്കി.

 

 

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

 

∙ സർവകലാശാലകളുടെ സ്വഭാവം അനുസരിച്ച്, അതതു മേഖലയിലെ പ്രഗൽഭരായിരിക്കും ചാൻസലർ 

∙ സർക്കാരിന് രേഖാമൂലം അറിയിപ്പു നൽകി ചാൻസലർക്കു പദവി രാജിവയ്ക്കാം.

∙ സാന്മാർഗിക ദൂഷ്യം ഉൾപ്പെടെയുള്ള കുറ്റത്തിനു കോടതി ശിക്ഷിച്ചാൽ ചാൻസലറെ സർക്കാരിനു നീക്കാം.

∙ പെരുമാറ്റ ദൂഷ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും കാരണങ്ങളാലോ ഉത്തരവിലൂടെ ചാൻസലറെ സർക്കാരിനു നീക്കാം. ആരോപണങ്ങൾ സുപ്രീംകോടതി / ഹൈക്കോടതി മുൻ ജഡ്ജി അന്വേഷിച്ചു തെളിയിക്കുന്ന സാഹചര്യത്തിലാണു നടപടി.

∙ വിസി പദവിയിൽ താൽക്കാലിക ഒഴിവുണ്ടായാൽ പിവിസിക്കു ചുമതല നൽകണം.

 

 

English Summary: Opposition support chancellor bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com