ADVERTISEMENT

തിരുവനന്തപുരം ∙ സജി ചെറിയാൻ വൈകാതെ സംസ്ഥാന മന്ത്രിസഭയിൽ തിരിച്ചെത്താൻ സാധ്യത. അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്നു വ്യക്തമാക്കി പൊലീസ് കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് സിപിഎം ഇക്കാര്യം പരിഗണിക്കുന്നത്. 

സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന ഇന്നുതന്നെ സജിക്കു പാർട്ടി പച്ചക്കൊടി കാട്ടുമോ എന്നു വ്യക്തമല്ല. തീരുമാനം നീട്ടിക്കൊണ്ടുപോകാൻ ഇടയില്ലെന്നു പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും കോടതി വിധി പറഞ്ഞിട്ടില്ല. അതേസമയം കേസെടുത്തതുകൊണ്ടല്ല, ധാർമികതയുടെ പേരിലായിരുന്നു രാജിയെന്ന് സജിക്കായി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാർട്ടി കൂടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. 

അയോഗ്യതാ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി ∙ ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചതിന് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. ഭരണഘടന, ജനപ്രതിനിധി നിയമം എന്നിവയിലെ വ്യവസ്ഥകളും വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ റിട്ട് അധികാരം ഉപയോഗിച്ച് ഹൈക്കോടതി ഇടപെടേണ്ട വിഷയമാണെന്നു സ്ഥാപിക്കാൻ ഹർജിക്കാർക്കായില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ തള്ളിയത്.

സജി ചെറിയാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും എംഎൽഎയെന്ന നിലയിൽ ഭരണഘടനാപരമായ ചുമതലയാണു വഹിക്കുന്നതെന്നും വാദിച്ചാണ് മലപ്പുറം സ്വദേശി ബിജു. പി. ചെറുമൻ, ബഹുജൻ ദ്രാവിഡ പാർട്ടി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ ഹർജി നൽകിയത്. 

ഭരണഘടനയെ അവഹേളിച്ചില്ല, വിമർശിച്ചു: പൊലീസ് റിപ്പോർട്ട്

തിരുവല്ല ∙ സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന രീതിയിൽ മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്നും ഭരണഘടനയെ വിമർശിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് റിപ്പോർട്ട്. ഇതു നിലനിൽക്കുന്ന കുറ്റമല്ലെന്നും റിപ്പോർട്ടിലുണ്ട്. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ള പത്തനംതിട്ട മജിസ്ട്രേട്ടിനാണ് റിപ്പോർട്ട് നൽകിയത്.

രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കേണ്ടതാണെന്നും ഇതിനു ഭരണഘടനയിൽ കാര്യമായ വകുപ്പുകളില്ലെന്നും ഭരണകൂടങ്ങൾ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നുമാണ് ഉദ്ദേശിച്ചതെന്നു സജി ചെറിയാൻ മൊഴി നൽകിയിരുന്നു. പൊലീസ് 44 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

English Summary: Saji cherian controversy speech, High court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com