കെ.ടി. ജലീൽ പ്രസംഗം നീട്ടി; സ്പീക്കർ മൈക്ക് ഓഫ് ചെയ്തു
Mail This Article
തിരുവനന്തപുരം ∙ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ ഒഴിവാക്കാനുള്ള ബില്ലിന്റെ ചർച്ചയ്ക്കിടെ കെ.ടി.ജലീലിന്റെ മൈക്ക് സ്പീക്കർ എ.എൻ. ഷംസീർ ഓഫ് ചെയ്തു. ജലീൽ 13 മിനിറ്റ് പ്രസംഗിച്ച ശേഷമാണ് സ്പീക്കർ ഇടപെട്ടത്. ഇടതുസർക്കാരിന്റെ കാലത്ത് സിപിഎമ്മുകാരെ വൈസ് ചാൻസലർമാരായി നിയമിച്ചിട്ടില്ലെന്നു സമർഥിക്കാനായിരുന്നു ജലീലിന്റെ ശ്രമം. പ്രഫ.മൈക്കിൾ തരകന് സിപിഎം ബന്ധമില്ലെന്നു ജലീൽ പറഞ്ഞപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു.
കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർഥിയായി തന്നോടു മത്സരിച്ചു 15 വോട്ടിനു പരാജയപ്പെട്ട മൈക്കിളിന് സിപിഎം ബന്ധമില്ലെന്നു പറയരുതെന്നു തിരുവഞ്ചൂർ ഓർമിപ്പിച്ചു. സിപിഎം സ്ഥാനാർഥിയായി മത്സരിച്ചവരും ജലീലിന്റെ പട്ടികയിലുണ്ടായിരുന്നു. അക്കാര്യം പറയാതെ അവർ വിസിയായതു മികവിന്റെ മാത്രം അടിസ്ഥാനത്തിലാണെന്നു ജലീൽ അവകാശപ്പെട്ടു.
പട്ടിക നീണ്ടു പോയപ്പോഴാണ് സ്പീക്കർ ഇടപെട്ടത്. പ്ലീസ്... പ്ലീസ്... എന്നു സ്പീക്കർ ആവർത്തിച്ചെങ്കിലും ജലീൽ നിർത്തിയില്ല. ഒടുവിൽ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ പ്രസംഗിക്കാൻ വിളിച്ചുകൊണ്ടു ജലീലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. തോമസ് പ്രസംഗിച്ചു തുടങ്ങിയപ്പോൾ ഇടപെട്ടു സംസാരിക്കാനെന്ന മട്ടിൽ അദ്ദേഹത്തോടു സമയം ചോദിച്ച ജലീൽ നേരത്തേ വായിച്ച പട്ടിക തുടർന്നു വായിക്കാൻ ശ്രമിച്ചു. അപ്പോൾ, തോമസിനു പ്രസംഗിക്കാനുള്ള സമയം നഷ്ടമാകുമെന്നു സ്പീക്കർ മുന്നറിയിപ്പു നൽകി. ഉടൻ തോമസ് എഴുന്നേറ്റപ്പോഴാണു ജലീൽ ഇരുന്നത്.
English Summary: Speaker AN Shamseer switch off KT Jaleel mike as he continues to speak beyond alotted time