യെമനിൽ എത്തിയവരിൽ ആറംഗ സംഘത്തെ സ്ഥിരീകരിച്ചു
Mail This Article
തൃക്കരിപ്പൂർ (കാസർകോട്) ∙ വിദേശത്തു നിന്ന് യെമനിലേക്കു കടന്ന തൃക്കരിപ്പൂർ മേഖലയിലെ 8 പേരിൽ ആറംഗ സംഘത്തെ സ്ഥിരീകരിച്ചു. ഉദിനൂർ പരത്തിച്ചാലിലെ 4 മക്കളടങ്ങുന്ന കുടുംബമാണ് യെമനിലേക്കു കടന്നത്. ദുരൂഹ സാഹചര്യത്തിൽ ഈ കുടുംബത്തെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ ഇന്നലെ വൈകിട്ട് ചന്തേര പൊലീസിൽ പരാതി നൽകി. പരാതി അനുസരിച്ച് സിഐ പി.നാരായണൻ കേസെടുത്തു.
വർഷങ്ങളായി ദുബായിലെ പ്രധാന കമ്പനിയിൽ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നയാളുടെ കുടുംബമാണിത്. ഇന്ത്യക്കാർക്കു യാത്രാ നിരോധനമുള്ള യെമനിലേക്ക്, ദുബായിൽ നിന്ന് സൗദിയിലെത്തി അവിടെ നിന്നു പോയെന്നാണു വിവരം. 4 മാസം മുൻപ് ഇവർ യെമനിലേക്കു പോയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ കുടുംബം അടുത്ത ദിവസം വരെയും ബന്ധുക്കളിൽ ചിലരുമായി സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, പടന്ന മേഖലയിൽ നിന്നു കാണാതായ 2 യുവാക്കളെക്കുറിച്ചുള്ള അന്വേഷണം തുടരുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ദേശീയ അന്വേഷണ ഏജൻസിയാണ് പടന്ന മേഖലയിൽ നിന്ന് 2 യുവാക്കൾ യെമനിലേക്കു കടന്നതായി സ്ഥിരീകരിച്ചത്. ഒരാൾ സൗദിയിൽ നിന്നും രണ്ടാമൻ ഒമാൻ വഴിയും യെമനിലേക്കു കടന്നുവെന്നാണു വിവരം. 2016ൽ രാജ്യം വിട്ട് ഐഎസിൽ ചേർന്ന പടന്നയിലെ സാജിദുമായി 2 യുവാക്കളും സന്ദേശം കൈമാറിയെന്ന വിവരവും സ്ഥിരീകരിച്ചു.
English Summary: Six members who reached yemen confirmed