ADVERTISEMENT

കൊല്ലം∙ കേന്ദ്ര വനിതാ ശിശുവികസനവകുപ്പിന് കീഴിൽ കുട്ടികളുടെ വിളികൾ കൈകാര്യം ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയായ ചൈൽഡ്‌ലൈൻ സംവിധാനത്തിന് അവസാനമാകുന്നു. കുട്ടികളുടെ സഹായം ആവശ്യപ്പെട്ടുള്ള വിളികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് ലയിപ്പിക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ‘ചൈൽഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനം പൂർണമായും സർക്കാർ നിയന്ത്രണത്തിൽ മാത്രമായിരിക്കും. 

സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നോഡൽ ഓഫിസർമാരെ കണ്ടെത്താനും വനിതാ ശിശുവികസന വകുപ്പിന്റെ കൂടി കൺട്രോൾ റൂമുകൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. സി ഡാക് സാങ്കേതിക സംവിധാനങ്ങൾ ഒരുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് പദ്ധതി പൂർണമായി മാറ്റാനും പൊലീസ് മാത്രം കുട്ടികളുടെ വിളികൾ കൈകാര്യം ചെയ്യാനുമായിരുന്നു ആദ്യ തീരുമാനം. 

എന്നാൽ ഇതു സംബന്ധിച്ച പരാതി വ്യാപകമായതിനെ തുടർന്നാണ് ചർച്ചകൾക്കൊടുവിൽ വനിത ശിശുവികസനവകുപ്പിന്റെ കൂടി കൺട്രോൾ റൂമുകൾ തുറക്കുന്നത്.കൺട്രോൾ റൂമുകൾ ഒരുക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ വിതരണം മൂന്നു ഘട്ടമായാണ് പൂർത്തിയാക്കുക.

ആദ്യ ഘട്ടത്തിലെ സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ജനുവരി 6 ന് കൺട്രോൾ റൂമുകൾ തുറക്കണമെന്നാണ് നിർദേശം. വിവിധ സംസ്ഥാനങ്ങൾക്ക് മൂന്നു ഘട്ടമായി ഡിസംബർ 28 മുതൽ ഫെബ്രുവരി 16 വരെയുള്ള തിയതികളാണ് അനുവദിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ 1098 എന്ന നമ്പർ നിലനിർത്തുമെങ്കിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതോടെ അത് ഇല്ലാതായേക്കുമെന്നാണ് സൂചന. 112 എന്ന പൊലീസ് നമ്പറിലാവും കോളുകൾ സ്വീകരിക്കുക.1098 പോലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ നമ്പർ ഒഴിവാക്കരുതെന്നാണ് ആവശ്യം.

Content Highlights: Child helpline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com